മലപ്പുറം: തിരൂരിൽ മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ രണ്ടാനച്ഛൻ അർമാൻ അറസ്റ്റിൽ. ഇയാൾ കുട്ടിയെ ആശുപത്രിയിൽ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനിടെ പാലക്കാട് വെച്ചാണ് അർമാനെ പോലീസ് പിടികൂടിയത്. തിരൂർ ഇല്ലത്തപാടത്തെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന പശ്ചിമബംഗാൾ സ്വദേശി മുംതാസ് ബീവിയുടെ മകൻ ഷെയ്ക്ക് സിറാജാണ് തിരൂർ ജില്ലാ ആശുപത്രിയിൽ മരിച്ചത്.
കുട്ടിയുടെ മരണ വിവരം അറിഞ്ഞതോടെയാണ് അർമാൻ ആശുപത്രിയിൽ നിന്നും കടന്നുകളഞ്ഞത്. മർദ്ദനമേറ്റ നിലയിലാണ് ഇയാൾ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ഇന്നലെ മുംതാസ് ബീവിയും രണ്ടാം ഭർത്താവായ അർമാനും തമ്മിൽ തർക്കമുണ്ടായതായി പ്രദേശവാസികൾ പോലീസിൽ മൊഴി നൽകിയിട്ടുണ്ട്.
തുടർന്ന് ഇന്നലെ വൈകിട്ടോടെയാണ് കുഞ്ഞിനെ തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നത്. പിന്നാതെ കുട്ടിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ അമ്മ നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. ഒരാഴ്ച മുമ്പാണ് കുടുംബം ക്വാർട്ടേഴ്സിൽ താമസം തുടങ്ങിയത്.
Most Read: സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവർത്തനം; അന്തിമ തീരുമാനം നാളെ








































