മലപ്പുറം: തേഞ്ഞിപ്പലത്ത് പോക്‌സോ കേസിലെ അതിജീവതയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ അടിയന്തിര റിപ്പോർട് നൽകാൻ ഫറോക്ക് പോലീസിനോടും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസറോടും കമ്മീഷൻ നിർദ്ദേശം നൽകി.
ഇന്ന് രാവിലെ 9.30 ഓടെയാണ് മലപ്പുറം തേഞ്ഞിപ്പലത്തെ വാടകവീട്ടിൽ കോഴിക്കോട് രാമനാട്ടുകര സ്വദേശിനിയായ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ അമ്മ തന്നെയാണ് കുട്ടി തൂങ്ങി നിൽക്കുന്നത് കണ്ട് നാട്ടുകാരെ വിളിച്ചുകൂട്ടിയത്. തേഞ്ഞിപ്പലത്തെ വാടകവീട്ടിൽ അമ്മയോടും സഹോദരനുമൊപ്പമാണ് പെൺകുട്ടി താമസിച്ചിരുന്നത്.
ഇളയ സഹോദരനെ സ്‌കൂളിലാക്കാനായി പോയ സമയത്താണ് കുട്ടി തൂങ്ങിയതെന്നാണ് അമ്മ പോലീസിൽ മൊഴി നൽകിയിരിക്കുന്നത്. തിരിച്ചു വന്ന ശേഷം പലതവണ വിളിച്ചെങ്കിലും പെൺകുട്ടി വാതിൽ തുറന്നില്ല. തുടർന്ന് വാതിലിന് പുറത്തുള്ള കിളിവാതിലിലൂടെ കർട്ടൻ മാറ്റി നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടതെന്ന് അമ്മ പറയുന്നു. ഉടനെ അയൽപ്പക്കക്കാരെ വിളിച്ചുവരുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയ രക്ഷിക്കാനായില്ല.
മലപ്പുറത്തും കോഴിക്കോടുമായി കഴിഞ്ഞ വർഷം രജിസ്‌റ്റർ ചെയ്‌ത കൂട്ട ബലാൽസംഗ കേസ് ഉൾപ്പടെ ആറ് പോക്‌സോ കേസുകളിലെ അതിജീവതയായിരുന്നു പെൺകുട്ടി. അടുത്ത ബന്ധുക്കൾ അടക്കമുള്ളവരാണ് കുട്ടിയെ പീഡിപ്പിച്ച കേസുകളിലെ പ്രതികൾ. അതേസമയം. കുട്ടി ഇതിന് മുമ്പും ആത്‍മഹത്യാ ശ്രമം നടത്തിയിരുന്നതായി അമ്മ പോലീസിനോട് പറഞ്ഞു. സംഭവത്തിൽ തേഞ്ഞിപ്പലം പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Most Read: സംസ്‌ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ; ഞായറാഴ്‌ചകളിൽ ലോക്ക്ഡൗണിന് സമാനം