തൃശൂർ: കുതിരാൻ തുരങ്കത്തിൽ സിസിടിവി ക്യാമറകളും, ലൈറ്റുകളും നശിച്ചിട്ട് ഒരു മാസം കഴിഞ്ഞിട്ടും അവ പുസ്ഥാപിച്ചിട്ടില്ല. കഴിഞ്ഞ മാസം 20ആം തീയതി ടിപ്പർ ലോറി ഇടിച്ചാണ് ഇവ നശിച്ചത്. അപകടം സംഭവിച്ച് ഒരു മാസം പിന്നിട്ടിട്ടും ഇവയൊന്നും പുനഃസ്ഥാപിക്കാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. എന്നാൽ പുതിയ ലൈറ്റുകൾക്ക് ഓർഡർ നൽകിയതായും ഇത് ലഭിക്കാൻ മാസങ്ങൾ എടുക്കുമെന്നുമാണ് കരാർ കമ്പനിയുടെ വിശദീകരണം.
പിൻഭാഗം ഉയർത്തിവച്ച് അമിത വേഗത്തിലെത്തിയ ടിപ്പർ ലോറി 104 എൽഇഡി ലൈറ്റുകളും സുരക്ഷാ ക്യാമറകളും സെൻസറുകളുമാണ് നശിപ്പിച്ചത്. ഇതോടെ തുരങ്കത്തിന്റെ ഒരു ഭാഗത്തെ 90 മീറ്ററോളം ദൂരത്ത് വെളിച്ചമില്ലാതായി. സംഭവത്തിന് ശേഷം നിര്‍ത്താതെ പോയ ലോറിയുടെ ദൃശ്യങ്ങൾ തുരങ്കത്തിലെ സിസിടിവിയിൽ നിന്നും ലഭിച്ചു. ഈ ദ്യശ്യങ്ങളില്‍ നിന്ന് ലോറി പ്രദേശവാസിയുടേതാണെന്ന് തിരിച്ചറിയുകയും, ലോറി പിടിച്ചെടുക്കുകയും ചെയ്തു.
രണ്ട് തുരങ്കങ്ങളുടെയും ഇരുവശത്തും പുതിയ ക്യാമറ സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്. ദൃശ്യങ്ങള്‍ കൂടുതല്‍ വ്യക്തമായി കിട്ടുന്ന ക്യാമറകളാണ് ഇവിടെ സ്ഥാപിക്കുക. നിലവിൽ ക്യാമറകളില്ലാത്തത് വലിയ സുരക്ഷാ ഭീഷണിയാണെന്നാണ് വിലയിരുത്തൽ. ടിപ്പര്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ 12 ലക്ഷം രൂപയുടെ നഷ്ടമാണ് കെഎസ്ഇബി കണക്കാക്കിയിരിക്കുന്നത്.
Read also: 14 വയസുകാരിയെ ശാരീരികമായി ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ