ദുബായ്: കുട്ടി ക്രിക്കറ്റിന്റെ ആവേശം അകന്നുപോയ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് രാജസ്‌ഥാൻ റോയല്‍സിന് നല്‍കിയത് 159 റണ്‍സിന്റെ വിജയലക്ഷ്യം.
ഈ സീസണിലെ ഐപിഎല്‍ മത്സരങ്ങളില്‍ ആദ്യ പവര്‍ പ്ലേയില്‍ ഏറ്റവും കുറഞ്ഞ സ്‌കോറായ ഒരു വിക്കറ്റിന് 26 റണ്‍സ് എന്ന അവസ്ഥയില്‍ നിന്നും മനീഷ് പാണ്ഡെ- ഡേവിഡ് വാര്‍ണര്‍ കൂട്ടുകെട്ട് സ്‌കോറിംഗിന് അല്‍പം വേഗത കൂട്ടി. വാര്‍ണറെയും പാണ്ഡെയെയും തനതുശൈലിയില്‍ ബാറ്റ് വീശാന്‍ അനുവദിക്കാതെ രാജസ്‌ഥാൻ ബൗളര്‍മാര്‍ അച്ചടക്കത്തോടെ പന്തെറിഞ്ഞു.
ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍സ്‌റ്റോക്‌സ് രാജസ്‌ഥാൻ ഇലവനില്‍ ഈ സീസണില്‍ ആദ്യമായി ഇന്ന് കളത്തിലിറങ്ങി. മൂന്ന് മാറ്റങ്ങളുമായാണ് ഇന്ന് രാജസ്‌ഥാൻ കളത്തിലിറങ്ങിയത്. ആന്‍ഡ്രൂ ടൈ, ജയ്‌സ്വാള്‍, മഹിപാല്‍ എന്നിവര്‍ക്ക് പകരം സ്റ്റോക്‌സ്, റോബിന്‍ ഉത്തപ്പ, റിയാന്‍ പരാഗ് എന്നിവര്‍ ഗ്രൗണ്ടിലിറങ്ങി. സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ അബ്‌ദുൾ സമദിനു പകരം പ്ലേയിംഗ് ഇലവനില്‍ വിജയ് ശങ്കര്‍ ഇടംപിടിച്ചു.
അവസാന ഓവറുകളില്‍ ആഞ്ഞടിച്ച കെയ്ന്‍ വില്യംസണും (12 പന്തില്‍ 22) പ്രിയം ഗാര്‍ഗും (എട്ട് പന്തില്‍ 15) ആണ് സണ്‍റൈസേഴ്‌സിനെ പൊരുതാവുന്ന സ്‌കോറിലേക്കെത്തിച്ചത്. രാജസ്‌ഥാനു വേണ്ടി ആര്‍ച്ചര്‍, കാർത്തിക് ത്യാഗി, ജയദേവ് ഉനദ് കട്ട് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. 44 പന്തില്‍ 54 റണ്‍സ് നേടിയ മനീഷ് പാണ്ഡെ, 38 പന്തില്‍ 48 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് ഹൈദരാബാദിന് വേണ്ടി സ്‌കോര്‍ ചെയ്‌തത്.