തൃശൂര്‍: ‘ആട്ടിൻ തോലിട്ട ചെന്നായയുടെ’ രൂപത്തിൽ സ്‌നേഹം നടിച്ചുള്ള വക്രബുദ്ധിയാണ് ബിജെപി ഇപ്പോൾ കേരളത്തിൽ നടപ്പാക്കുന്നത് എന്ന് കോണ്‍ഗ്രസ് നേതാവ് പത്‌മജ വേണുഗോപാൽ. കേരളത്തിൽ ക്രിസ്‌ത്യൻ വിഭാഗത്തിന്റെ സംരക്ഷകരായി അഭിനയിക്കുകയാണ് യഥാർഥത്തിൽ ബിജെപി ചെയ്യുന്നത്. മുസ്‌ലിം, ക്രിസ്‌ത്യൻ ഭിന്നിപ്പുണ്ടാക്കി അതിനിടക്ക് ക്രിസ്‌ത്യൻ സംരക്ഷകരായി ചമയുകയാണ് ബിജെപി എന്നും അവർ പറഞ്ഞു.
2025ൽ ആര്‍എസ്എസ് സ്‌ഥാപിച്ചതിന്റെ 100 വർഷം തികയുകയാണ്. 2025ൽ മതേതര രാജ്യമായ ഭാരതത്തെ ഹിന്ദുരാഷ്‌ട്രം ആക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപിയുടെ പ്രവർത്തനങ്ങൾ നടന്നുക്കുന്നതെന്നും പത്‌മജ ആരോപിച്ചു. കേരളത്തിലും തമിഴ്‌നാട്ടിലും ഒന്നും വർഗീയത കൊണ്ട് അധികാരത്തിൽ വരാൻ ബിജെപിക്ക് കഴിയില്ല. 88 ശതമാനം ഹിന്ദുക്കളുള്ള തമിഴ്‌നാട്ടിൽ പോലും ബിജെപി വട്ടപൂജ്യമാണ്. 90 ശതമാനം ഹിന്ദുക്കളുള്ള രാജസ്‌ഥാനിലും ഛത്തീസ്‌ഗഡിലും മധ്യപ്രദേശിലും ഒക്കെ ബിജെപിയെ തോൽപ്പിച്ച് കോൺഗ്രസ് സംസ്‌ഥാന ഭരണം പിടിച്ചത് നാം കണ്ടതാണ്.
അതുകൊണ്ട് ഹിന്ദുക്കൾ എല്ലാം ബിജെപിക്കാർ അല്ല എന്ന് ഇതിൽനിന്ന് മനസിലാക്കാം. അപ്പോൾ 55 ശതമാനം ഹിന്ദുക്കൾ മാത്രം ഉള്ള കേരളത്തിൽ ബിജെപിക്ക് വർഗീയത കൊണ്ട് മാത്രം ജയിക്കാൻ കഴിയില്ല. അതുകൊണ്ട് അധികാരത്തിനായി ക്രിസ്‌ത്യാനികളെ കെണിയിൽ പെടുത്തി പാർട്ടി വളർത്താനും ഭരണം പിടിക്കാനും പുതിയ തന്ത്രങ്ങളുമായി ബിജെപി രംഗത്ത് വരികയാണ്; അവർ പറഞ്ഞു.
ഈ രാജ്യത്ത് ക്രിസ്‌ത്യാനികളെ ഏറ്റവും കൂടുതൽ വേട്ടയാടുന്നത് സംഘപരിവാർ ശക്‌തികളാണ്. അതിനെതിരെ രാജ്യം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ യാതൊരു നടപടികളും സ്വീകരിക്കുന്നില്ല, മറിച്ച് മൗനാനുവാദം നൽകുകയാണ്. സ്‌റ്റാൻ സ്വാമി എന്ന ക്രിസ്‌ത്യൻ പുരോഹിതൻ ബിജെപി ഭരണകൂടത്തിന്റെ ക്രൂരമായ പീഡനം കൊണ്ടാണ് മരിച്ചത്.
കർണാടകയിലെ ബിജെപി ഭരണത്തിൽ അടുത്ത സമയത്ത് ക്രിസ്‌ത്യാനികൾക്ക് നേരെ നടന്ന അക്രമങ്ങൾ നാം കണ്ടു. വടക്കേ ഇന്ത്യൻ സംസ്‌ഥാനങ്ങളിൽ ക്രിസ്‌ത്യൻ വിഭാഗത്തിന് നേരെയുള്ള സംഘപരിവാർ ആക്രമണങ്ങൾ നിത്യ സംഭവങ്ങളാണ്. കേരളത്തിൽ ക്രിസ്‌ത്യൻ സംരക്ഷകരായി ബിജെപി രംഗത്തുവരുന്നത് ഗൂഢ ലക്ഷ്യത്തോടെയാണ്.
ക്രിസ്‌ത്യൻ സ്‌നേഹം അഭിനയിച്ച് ബിജെപി ഇപ്പോൾ കേരളത്തിൽ കപട നാടകം കളിക്കുകയാണ്. കേരളത്തിലെ ക്രിസ്‌ത്യൻ സമൂഹത്തെ ബിജെപിയുടെ കെണിയിൽ വീഴാൻ കിട്ടില്ല എന്ന് ഉറപ്പാണ്. ആ വെള്ളം ബിജെപിക്കാർ അങ്ങ് വാങ്ങി വെച്ചേക്കെന്നും പത്‌മജ വേണുഗോപാൽ ഫേസ്ബുക്കില്‍ കുറിച്ചു.
Most Read: നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണ പുരോഗതി റിപ്പോർട് സമർപ്പിച്ചു; കേസ് 21ന് പരിഗണിക്കും