തിരുവനന്തപുരം: മോശം പരാമർശം നടത്തിയ യൂത്ത് കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ കേസ് കൊടുക്കുമെന്ന് പത്‌മജ വേണുഗോപാൽ. ഞാൻ കരുണാകരന്റെ മകളല്ലെന്നാണ് രാഹുൽ പറഞ്ഞത്. എന്റെ അമ്മയെയാണ് അതിലൂടെ രാഹുൽ അപമാനിച്ചതെന്നും പത്‌മജ വിശദമാക്കി.
‘രാഹുൽ മാങ്കൂട്ടത്തിൽ ടിവിയിലിരുന്ന് നേതാവായ ആളാണ്. അദ്ദേഹം എങ്ങനെയാണ് ജയിലിൽ പത്ത് ദിവസം കിടന്നതെന്നും അതിന്റെ പിന്നിലെ കഥകൾ എന്താണെന്നും എനിക്കറിയാം. അത് എന്നെക്കൊണ്ട് പറയിപ്പിക്കരുത്. എന്നെ വഴിയിൽ തടയുമെന്ന് പറഞ്ഞു. അങ്ങനെ പേടിക്കുന്ന ആളല്ല ഞാൻ. അച്ഛൻ ജയിലിൽ പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്. രാജൻ കേസ് സമയത്ത് ഒളിവിൽ പോയി അച്ഛനെ കണ്ടയാളാണ് ഞാൻ, പേടിക്കില്ല’- പത്‌മജ വ്യക്‌തമാക്കി.
ബിജെപിയിലേക്ക് പോയ പത്‌മജയെ രൂക്ഷഭാഷയിലാണ് രാഹുൽ അധിക്ഷേപിച്ചത്. ‘തന്തയ്‌ക്ക് പിറന്ന മകൾ എന്നാണോ തന്തയെ കൊന്ന സന്താനം എന്നാണോ ഇനി വിശേഷിപ്പിക്കേണ്ടത്’ എന്ന വിമർശനമാണ് രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയത്. ബയോളജിക്കലി കരുണാകരൻ പത്‌മജയുടെ അച്ഛനാണ്, പൊളിറ്റിക്കലി തന്തയ്‌ക്ക് പിറക്കാത്ത മകളായി പത്‌മജ അറിയപ്പെടുമെന്നും രാഹുൽ പറഞ്ഞിരുന്നു.
അതിനിടെ, പത്‌മജയുടെ പ്രതികരണത്തിന് പിന്നാലെ നിലപാട് വ്യക്‌തമാക്കി രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തി. പത്‌മജ വേണുഗോപാൽ കേസ് കൊടുക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ഞാനുൾപ്പെടെയുള്ള കോൺഗ്രസുകാരാണ് പത്‌മജക്കെതിരെ കേസ് കൊടുക്കേണ്ടതെന്നും രാഹുൽ തിരുവനന്തപുരത്ത് പറഞ്ഞു.
പത്‌മജ വേണുഗോപാലിന്റെ പിതൃത്വത്തെ കുറിച്ച് താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും രാഹുൽ വ്യക്‌തമാക്കി. കെ കരുണാകരന്റെ ഏറ്റവും വലിയ മൂല്യമായ മതേതര പാരമ്പര്യം അവകാശപ്പെടാൻ പത്‌മജക്ക് ഇനി കഴിയില്ലെന്നാണ് താൻ പറഞ്ഞതെന്നും രാഹുൽ വിശദീകരിച്ചു. കെ കരുണാകരന്റെ ആ രാഷ്‌ട്രീയ പിതൃത്വം മുരളീധരനാണ് അവകാശപ്പെടാൻ സാധിക്കുകയെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു.
കോൺഗ്രസിനെതിരെ രൂക്ഷവിമർശനമാണ് വാർത്താ സമ്മേളനത്തിൽ പത്‌മജ നടത്തിയത്. കെ കരുണാകരനെ അപമാനിക്കുന്നിടത്ത് നിൽക്കാനാവില്ലെന്ന് തീരുമാനിച്ചെന്നും ഏത് പാർട്ടിക്കും ശക്‌തനായ നേതാവ് വേണമെന്നും കോൺഗ്രസിന് അതില്ലെന്നും പത്‌മജ തുറന്നടിച്ചു. ബിജെപി ആസ്‌ഥാനത്ത് വെച്ച് നടത്തിയ വാർത്താ സമ്മേളനത്തിലാണ് കോൺഗ്രസിനെതിരെ പത്‌മജ രൂക്ഷവിമർശനം നടത്തിയത്.
‘എന്തുകൊണ്ട് ബിജെപി എന്ന് പലരും ചോദിച്ചു. എന്ത് പ്രയാസമുണ്ടെങ്കിലും പാർട്ടിയിൽ ഉറച്ചുനിൽക്കുന്ന ആളായിരുന്നു ഞാൻ. വല്ലാത്ത വേദനയായിരുന്നു പോകുമ്പോൾ. ഏത് പാർട്ടിക്കും ശക്‌തനായ നേതാവ് വേണം. കോൺഗ്രസിന് അതില്ല. ഒരു മാസം മുൻപ് എഐസിസി ആസ്‌ഥാനത്ത് ചെന്നപ്പോൾ ആരെയാണ് കാണേണ്ടതെന്ന് ഞാൻ ആലോചിച്ചു. ആരുമില്ല. ആർക്കും സമയമില്ല. സോണിയ ഗാന്ധി ആരെയും കാണുന്നില്ല. രാഹുൽ ഗാന്ധിക്ക് സമയമില്ല. അന്നെനിക്ക് തോന്നി ഇതിൽ നിന്നിട്ട് കാര്യമില്ലായെന്ന്’- പത്‌മജ വ്യക്‌തമാക്കി.
‘ദിവസവും അപമാനിക്കപ്പെടുകയാണ്. തിരഞ്ഞെടുപ്പ് കാലത്ത് എന്നെ ഒരു കമ്മിറ്റിയിലും ഇടില്ല. തൃശൂരിൽ നിന്ന് എന്നെ ഓടിക്കണമെന്ന് നാലഞ്ചുപേർ തീരുമാനിച്ചു. നേതൃത്വത്തിനോട് അതിനെക്കുറിച്ചു പറയുമ്പോൾ അവര് വളരെ നിസാരമാക്കി എടുത്തു. അതെന്നെ വേദനിപ്പിച്ചു. കോൺഗ്രസ് വിടുന്നത് കുറച്ചു കാലമായി എന്റെ മനസിലുണ്ടായിരുന്നു. ആരോടും പറഞ്ഞില്ല. അളമുട്ടിയാൽ ചേരയും കടിക്കും’- പത്‌മജ പറഞ്ഞു.
Most Read| ഗർഭഛിദ്രം ഭരണഘടനാ അവകാശമാക്കി ഫ്രാൻസ്; ലോകത്തിലെ ആദ്യ രാജ്യം