പാലക്കാട്: ഇരട്ടക്കൊലയുടെ പശ്ചാത്തലത്തിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് പാലക്കാട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ നീട്ടി. ഏപ്രിൽ 24 വരെ നിരോധനാജ്ഞ തുടരുമെന്നാണ് ജില്ലാ കളക്ടർ അറിയിച്ചിരിക്കുന്നത്. ജില്ലാ പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ നീട്ടിയത്. നേരത്തെ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് വൈകിട്ട് ആറ് മണിയോടെ അവസാനിച്ചിരുന്നു.
പോപ്പുലർ ഫ്രണ്ട്, ആർഎസ്എസ് നേതാക്കളുടെ കൊലപാതകങ്ങളെ തുടർന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും, തുടർന്ന് ക്രമസമാധാന നില തടസപ്പെടാനുമുള്ള സാധ്യത മുന്നിൽ കണ്ട് ഈ മാസം 16ന് പ്രഖ്യാപിച്ച നിരോധനാജ്ഞയാണ് ഇപ്പോൾ നീട്ടിയത്. ഉത്തരവ് പ്രകാരം അഞ്ചോ അതിലധികമോ ആളുകൾ ഒത്തു ചേരുന്നത് ജില്ലയിൽ നിരോധിച്ചിട്ടുണ്ട്. പൊതു സ്ഥലങ്ങളിൽ യോഗങ്ങളോ, പ്രകടനങ്ങളോ, ഘോഷയാത്രകളോ പാടില്ല.
ഇന്ത്യൻ ആയുധ നിയമം സെക്ഷൻ 4 പ്രകാരം പൊതു സ്ഥലങ്ങളിൽ ആയുധമേന്തി നടക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഇന്ത്യൻ സ്ഫോടക വസ്തു നിയമം 1884ലെ സെക്ഷൻ 4 പ്രകാരം പൊതു സ്ഥലങ്ങളിൽ സ്ഫോടക വസ്തുക്കൾ കൈവശം വെക്കുന്നതും അപ്രതീക്ഷിത സംഭവങ്ങൾ ഉടലെടുക്കും വിധം സമൂഹത്തിൽ ഊഹാപോഹങ്ങൾ പരത്തുകയോ ചെയ്യാൻ പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
അതേസമയം, ആവശ്യസേവനങ്ങൾക്കും ലോ എൻഫോഴ്സ്മെന്റ് ഏജൻസികൾക്കും ഉത്തരവ് ബാധകമല്ല. നിരോധനാജ്ഞ കഴിയുന്നത് വരെ ഇരുചക്ര വാഹനങ്ങളില്‍ സ്ത്രീകളും കുട്ടികളുമൊഴിച്ച് മറ്റുള്ളവര്‍ പിന്‍സീറ്റില്‍ യാത്ര ചെയ്യരുതെന്ന് എഡിഎം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സാമൂഹിക മാദ്ധ്യമങ്ങളിൽ 24 മണിക്കൂറും സൈബർ പട്രോളിങ് നടത്താൻ സൈബർ ഡോം, ഹൈടെക് ക്രൈം എൻക്വയറി സെൽ, സൈബർ പോലീസ് സ്റ്റേഷൻ എന്നിവക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഡിജിപി അനിൽകാന്ത് അറിയിച്ചിരുന്നു.
Most Read: കെഎസ്ആർടിസി ബസിടിച്ച് വീട്ടമ്മ മരിച്ച സംഭവം; ഡ്രൈവർക്കെതിരെ കേസ്