മലപ്പുറം: ജില്ലയിലെ പാണമ്പ്രയിൽ നടുറോഡിൽ മർദ്ദനമേറ്റ സംഭവത്തിൽ പോലീസ് വീഴ്‌ചകൾ ചൂണ്ടികാട്ടി പോലീസ് കംപ്ളയിന്റ് അതോറിറ്റിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകുമെന്ന് സഹോദരികളായ യുവതികൾ. പ്രതി സിഎച്ച് ഇബ്രാഹിം ഷബീറിന് ജാമ്യം ലഭിക്കാനായി പോലീസ് മനഃപൂർവം നടപടികൾ വൈകിപ്പിച്ചതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
കേസിന്റെ തുടക്കം മുതൽ പോലീസിനെതിരെ ഉയർന്ന ആരോപണങ്ങൾ അത്രയും ശരിവെക്കുന്നതാണ് പ്രതി സിഎച്ച് ഇബ്രാഹിം ഷബീറിന് ലഭിച്ച് കൊണ്ടിരിക്കുന്ന ഓരോ ഇളവുകളും. പ്രതിക്ക് എതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി എന്നത് ഒഴിച്ച് നിർത്തിയാൽ മറ്റൊരു നടപടിയും പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് ആക്രമണത്തിന് ഇരയായ യുവതികൾ പറയുന്നു.
നടപടികൾ ബോധപൂർവ്വം വൈകിപ്പിച്ച് അറസ്‌റ്റ് ഒഴിവാക്കി, പ്രതിയായ സിഎച്ച് ഇബ്രാഹിം ഷബീറിന് ഇടക്കാല ജാമ്യം ലഭിക്കാനായുള്ള സൗകര്യവും തേഞ്ഞിപ്പലത്തെ പോലീസ് ഒരുക്കി കൊടുത്തതായി ആക്ഷേപം ഉയർന്നിരുന്നു. ഇതോടെയാണ് പെൺകുട്ടികൾ പോലീസിനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി രംഗത്ത് എത്തിയത്.
ഈ മാസം 16നാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. മലപ്പുറം പാണമ്പ്രയിൽ അപകടകരമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്‌തതിന് സഹോദരികളെ ഇബ്രാഹിം ഷബീർ ക്രൂരമായി മർദ്ദിച്ചുവെന്നാണ് കേസ്. ദേശീയ പാതയിൽവെച്ച് ജനക്കൂട്ടത്തിനിടയിൽ അഞ്ച് തവണയാണ് ഇയാൾ പെൺകുട്ടിയുടെ മുഖത്തടിച്ചത്. പെൺകുട്ടികൾ കോഴിക്കോട് നിന്ന് പരപ്പനങ്ങാടിയിലേക്ക് പോകുമ്പോൾ ആയിരുന്നു സംഭവം. അമിത വേഗതയിലെത്തിയ ഇബ്രാഹിം ഷബീറിന്റെ കാർ ഇടത് വശത്തുകൂടെ ഓവർടേക്ക് ചെയ്‌തത് ചോദ്യം ചെയ്‌തതിന് ആയിരുന്നു മർദ്ദനം.
പെൺകുട്ടികളെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. സംഭവത്തിൽ സിഎച്ച് ഇബ്രാഹിം ഷെബീറിനെതിരെ തേഞ്ഞിപ്പാലം പോലീസ് കേസെടുത്തിട്ടുണ്ട്. തിരൂരങ്ങാടി സ്വദേശിയാണ് ഇയാൾ.
Most Read: വിദ്വേഷ പ്രസംഗം; പിസി ജോർജ് പോലീസ് കസ്‌റ്റഡിയിൽ