കൊച്ചി: തൃക്കാക്കര മണ്ഡലത്തിന്റെ ഇതുവരെയുള്ള ചരിത്രം നോക്കേണ്ടെന്നും, അട്ടിമറിക്കാൻ കഴിയാത്ത മണ്ഡലമല്ല തൃക്കാക്കരയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുപക്ഷത്തിന്റെ ജയം അസാധ്യമല്ല. ശക്തമായ പ്രവർത്തനം വഴി എതിരാളികളുടെ കുത്തക മണ്ഡലം പിടിച്ചെടുത്ത രീതി തൃക്കാക്കരയിലും ആവർത്തിക്കാമെന്നും തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി യോഗത്തിൽ പങ്കെടുത്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
മണ്ഡലത്തിന്റെ ഇതുവരെയുള്ള ചരിത്രം നോക്കേണ്ട കാര്യമില്ലെന്നും തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടണമെന്നും യോഗത്തിൽ മുഖ്യമന്ത്രി നിർദ്ദേശം നൽകി. മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് മുമ്പ് സെക്രട്ടറിമാർ ഓരോ ബൂത്തിലും ഇതുവരെ നടന്ന പ്രവർത്തനങ്ങളുടെ റിപ്പോർട് അവതരിപ്പിച്ചു.
മൂന്ന് ദിവസം കൊണ്ട് പത്ത് ലോക്കൽ കമ്മിറ്റി യോഗങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കും. താഴെത്തട്ടിലെ യോഗങ്ങളിൽ പങ്കെടുത്ത് മണ്ഡലത്തിൽ ക്യാമ്പ് ചെയ്താണ് മുഖ്യമന്ത്രി പ്രചാരണം ഏകോപിപ്പിക്കുന്നത്. തൃക്കാക്കരയിൽ തുടരുന്ന മുഖ്യമന്ത്രി അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ തലസ്ഥാനത്തേക്ക് മടങ്ങൂ. മുഖ്യമന്ത്രിക്ക് പുറമെ 60 എംഎൽഎമാരും മണ്ഡലത്തിൽ സജീവമാണ്.
അതേസമയം, മറുപക്ഷത്ത് പ്രതിപക്ഷ നേതാവ് വിഡി സതീശൻ തന്നെയാണ് യുഡിഎഫ് പ്രചാരണ നായകൻ. ചിന്തൻ ശിബിരത്തിനിടെയും വിഡി സതീശൻ ഡിസിസി പ്രസിഡണ്ടിനോട് പ്രചാരണ പുരോഗതി വിവരങ്ങൾ തേടുന്നുണ്ട്. ഇന്ന് രാത്രി തിരിച്ചെത്തുന്ന സതീശനും നേതാക്കളും നാളെ മുതൽ ബൂത്ത് തലത്തിലേക്കിറങ്ങി തൃക്കാക്കരയിൽ സജീവമാകും.
Most Read: ഡെൽഹിയിൽ വീണ്ടും ഉഷ്ണതരംഗ മുന്നറിയിപ്പ്; ഇന്ന് മുതൽ ചൂട് കൂടുതൽ ശക്തമാകും