കൊച്ചി: കേരള പോലീസ് പുറത്തുവിട്ട കണക്കനുസരിച്ച് അഞ്ചുദിവസത്തിൽ റോഡിൽ ജീവൻ കളഞ്ഞത് 29 പേരാണ്. ഇതിൽ 11 പേരും ഹെല്‍മെറ്റില്ലാതെയോ ശരിയായി ഹെൽമെറ്റ് ഉപയോഗിക്കാതെയോ ബൈക്ക് ഓടിച്ചവരാണ്!
ക്രമാതീതമായി വര്‍ധിക്കുന്ന റോഡപകടങ്ങൾ യുവ ജീവിതങ്ങളെയാണ് കൂടുതലും അപകടത്തിലാക്കുന്നത്. മരണപ്പെടുന്നവരിലും അതീവ ഗുരുതര പരിക്കുകളോടെ ജീവിതകാലം പൂർണമായും ബെഡിലേക്ക് ചുരുങ്ങുന്നവരും ഏറെ യുവസമൂഹത്തിൽ നിന്നുള്ളവരാണ്. മറ്റൊരു കണക്ക് അനുസരിച്ച്, ആറര വര്‍ഷത്തില്‍ കേരളത്തിലെ റോഡുകളില്‍ പൊലിഞ്ഞത് 30,000 പേരുടെ ജീവനാണ്!
ഉത്രാട ദിനമായ 7 മുതല്‍ 11 വരെ സംഭവിച്ച വാഹനാപകടത്തിന്റെ കണക്കുകളാണ് കേരള പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. ഈ ദിനങ്ങളിൽ മാത്രം 20 ഇരുചക്ര വാഹനങ്ങളും 12 നാലുചക്ര വാഹനങ്ങളും ആറ് മുച്ചക്ര വാഹനങ്ങളുമാണ് കേരളത്തിലെ വിവിധയിടങ്ങളില്‍ അപകടത്തിൽ പെട്ടത്. ഇതിന് പുറമെ അഞ്ച് ലോറികളും രണ്ട് സ്വകാര്യ ബസുകളും മൂന്ന് കെഎസ്‌ആർടിസി ബസുകളും അപകടത്തില്‍പ്പെട്ടു. ആകെയുണ്ടായ ഈ 48 അപകടങ്ങളിൽ 29 യാത്രക്കാര്‍ക്കാണ് ജീവന്‍ നഷ്‌ടമായത്.
ഈ കണക്കുകൾ ഏറെ വേദനിപ്പിക്കുന്നതാണെന്ന മുഖവുരയോടെയാണ് കേരള പോലീസ് കണക്കുകൾ പുറത്തുവിട്ടത്. ജാഗ്രത പുലര്‍ത്താനും ഗതാഗത നിയമങ്ങള്‍ പാലിക്കാനും ഓർമപ്പെടുത്തുന്ന പോസ്‌റ്റിൽ ആയിരകണക്കിന് പേരാണ് പ്രതികരണം രേഖപ്പെടുത്തി ഷെയർ ചെയ്‌തിരിക്കുന്നത്.
നേരെത്തെ ഏപ്രിലിൽ പുറത്തുവിട്ട കണക്കനുസരിച്ച് ഗ്രാമ പ്രദേശങ്ങളിലാണ് കൂടുതല്‍ വാഹനാപകടങ്ങളും മരണങ്ങളും നടന്നിരിക്കുന്നത്. 2016 മുതല്‍ 2022 വരെ സംസ്‌ഥാനത്ത് 2.42ലക്ഷം വാഹനാപകടങ്ങൾ നടന്നതായി ഈ കണക്കുകൾ പറഞ്ഞിരുന്നു. 2021ല്‍ മാത്രം, ഗ്രാമപ്രദേശങ്ങളില്‍ 24000 അപകടങ്ങളില്‍ 2521 പേര്‍ക്കും നഗരമേഖലയില്‍ 9296 അപകടങ്ങളില്‍ 908പേർക്കും ജീവഹാനി സംഭവിച്ചതായും ഈ കണക്കുകൾ പറഞ്ഞിരുന്നു.
Most Read: ആകാശത്ത് സുനാമിയോ? ആദ്യം പേടി, പിന്നെ അമ്പരപ്പ്; വൈറൽ കാഴ്‌ചകൾ ഇതാ