കൊച്ചി: ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഉറക്കമില്ലാത്ത രാവുകള്‍ സമ്മാനിച്ചു കൊണ്ട് ഐഎസ്എല്‍ ഒന്‍പതാം സീസണിന് ഇന്ന് കൊച്ചിയിൽ കൊടിയേറി. കാണികള്‍ തിങ്ങിനിറഞ്ഞ കലൂരിലെ ജവഹര്‍ലാല്‍ നെഹ്റു സ്‌റ്റേഡിയത്തിലെ മഞ്ഞക്കടലിനെ സാക്ഷിയാക്കി കൊച്ചിയിൽ വിജയത്തോടെ സീസൺ തുടങ്ങിയാണ് കേരള ബ്ളാസ്‌റ്റേഴ്‌സ് ആദ്യ വിജയക്കൊടി നാട്ടിയത്.
ഉല്‍ഘാടന മൽസരത്തിൽ കേരളത്തിന്റെ കൊമ്പന്‍മാര്‍ കൊല്‍ക്കത്തയുടെ ഈസ്‌റ്റ് ബംഗാളിനെ 3–1ന് തകര്‍ത്താണ് ആദ്യ ജയം നേടിയത്. അവസാന 15 മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ഇവാന്‍ കലിയുഷ്‌നിയുടെ ഇരട്ട ഗോളുകളാണ് കേരളത്തെ വിജയത്തിലേക്ക് നയിച്ചത്. ഉക്രൈന്‍ സദേശിയായ ഇവാൻ ബ്ളാസ്‌റ്റേഴ്‌സിന്റെ ഹൃദയമായി മാറുകയാണ് ഈ കളിയിലൂടെ.
ആദ്യപകുതിയിൽ ഇരു ടീമുകൾക്കും അവസരങ്ങൾ ഏറെ ലഭിച്ചെങ്കിലും ഗോൾ മാത്രം പിറന്നില്ല. രണ്ടാം പാതിയിലാണ് കളി കാര്യമായ പോരാട്ടമായത്. ഇടവേളക്ക് ശേഷം കേരള ബ്ളാസ്‌റ്റേഴ്‌സിലേക്ക് എത്തിയ ക്യാപ്‌റ്റൻ ജെസല്‍ കാര്‍നയിറോ ടീമിനെ മുന്നോട്ട് നയിച്ചെങ്കിലും ഇദ്ദഹത്തിന്റെ കാലുകളിൽ നിന്ന് ഗോള്‍ പിറന്നില്ല. ഡിമിത്രിയോസ്, ജിയാനു സഖ്യം മുന്നേറ്റ നിരയിലും അവര്‍ക്ക് താങ്ങായി ലൂണയും സഹലും പൂട്ടിയയും മിഡ് ഫീൽഡിലും ഇറങ്ങിയപ്പോള്‍ ഈസ്‌റ്റ് ബംഗാള്‍ പ്രതിരോധം മുട്ടു മടക്കുകയായിരുന്നു.
പ്രതിരോധത്തിലെ വിശ്വസ്‌ഥന്‍ ലെസ്‌കോവിച്ചും, ഹോര്‍മിപാമും പതിവ് ശൈലിയില്‍ തന്നെയാണ് ആദ്യ പകുതിയെ നേരിട്ടത്. മറുഭാഗത്ത് അലക്‌സ് ലിമയെ പോലുള്ള പരിചയ സമ്പന്നര്‍ ഒരുപിടി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഈസ്‌റ്റ് ബംഗാളിന് കേരള പ്രതിരോധത്തെ മറികടക്കാനായില്ല. ബ്ളാസ്‌റ്റേഴ്‌സിനായി അഡ്രിയാൻ ലൂണ (1), ഇവാൻ കലിയുഷ്‌നി (2) എന്നിവർ ഗോൾ നേടിയപ്പോൾ ഈസ്‌റ്റ് ബംഗാളിന് ഒരു ഗോളിലൂടെ ആശ്വാസം നൽകിയത് അലക്‌സ് ലിമ ആയിരുന്നു.
Most Read: സ്വാന്റേ പേബൂവിന് നൊബേൽ; പാലിയോജെനോമിക്‌സ് ശാസ്‌ത്ര ശാഖയുടെ പിതാവ്