സ്‌റ്റോക്‌ഹോം: പാലിയോജെനോമിക്‌സ് ശാസ്‌ത്ര ശാഖയുടെ പിതാവ് സ്വാന്റേ പേബൂവിന് പരിണാമ പ്രക്രിയയെ കുറിച്ചുള്ള പഠനത്തിന് നൊബേൽ സമ്മാനം. മാക്‌സ് പ്ളാങ്ക് ഇൻസ്‌റ്റിറ്റ്യൂട്ട് ഫോര്‍ എവല്യൂഷണറി ആന്ത്രോപോളജിയുടെ ഡയറക്‌ടറാണ് ഇദ്ദേഹം.
വംശനാശം സംഭവിച്ച ഹോമിനിനുകളുടെയും മനുഷ്യ പരിണാമത്തിന്റെയും ജനിതക ഘടനയെ സംബന്ധിച്ച പഠനമാണ് സ്വാന്റേ പാബൂവിനെ സമ്മാനത്തിനായി തിരഞ്ഞെടുക്കാൻ കാരണമായതെന്ന് നൊബേല്‍ പ്രൈസ് കമ്മിറ്റി അറിയിച്ചു. 1982ൽ ജീവശാ ശാസ്‌ത്രത്തിനുള്ള നൊബേൽ സമ്മാനം നേടിയ സ്വീഡിഷ് ഗവേഷകൻ സുൻ കെ ബെർഗ്‌സ്‌ട്രോമിന്റെ മകനാണ് പേബോ.
വംശനാശം സംഭവിച്ച ജന്തുവര്‍ഗങ്ങളില്‍ നിന്ന് ജീന്‍ കൈമാറ്റം നടന്നാണ് ഹോമോ സാപ്പിയന്‍സ് (ആധുനിക മനുഷ്യവംശത്തിന്റെ ആവിർഭാവം) വിഭാഗം ഉണ്ടായതെന്ന് പേബോ കണ്ടെത്തിയിരുന്നു. ഈ കണ്ടത്തെലിന്റെ ചുവട് പിടിച്ച് നിരവധി ഗവേഷണങ്ങളും പഠനങ്ങളും രൂപം കൊള്ളുകയും അത് മനുഷ്യരാശിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് ഏറെ ഗുണം ചെയ്യുകയും ചെയ്യുന്നുണ്ട്. സ്വാന്റേയുടെ ഗവേഷണമാണ് ‘പാലിയോജെനോമിക്‌സ്’ എന്ന പുതിയൊരു ശാസ്‌ത്ര ശാഖക്ക് തന്നെ കാരണമായത്.
രണ്ടര ലക്ഷം വർഷങ്ങൾക്കു മുൻപ് ഭൂമിയിൽ ആവിർഭവിച്ച മനുഷ്യ വിഭാഗമാണ് ഹോമോ സാപ്പിയൻസ്. ഹോമോ സാപ്പിയൻസ് എന്നാൽ ശരീര ശാസ്‌ത്രപരമായി ആധുനിക മനുഷ്യന്റെ വംശമാണ്. അവരിൽ നിന്ന് മനുഷ്യ വംശം രണ്ടായി പിരിഞ്ഞു എന്നാണ് ഇതുവരെയുള്ള ഗവേഷണങ്ങൾ പറയുന്നത്. അതിലൊന്നാണ് നിയാൻഡർത്താലുകൾ, മറ്റൊന്ന് ആധുനിക മനുഷ്യരും.
രസതന്ത്രം, സാഹിത്യം, സമാധാനം, ഭൗതികശാസ്‌ത്രം, വൈദ്യശാസ്‌ത്രം, സാമ്പത്തികശാസ്‌ത്രം എന്നീ മേഖലകളിലൂടെ ലോകത്തിന് മഹത്തായ സംഭാവനകൾ നൽകിയവർക്ക് ലിംഗ, ജാതി, മത, രാഷ്‌ട്ര ഭേദമന്യേ നൽകുന്ന ഒരു പുരസ്‌കാരമാണ് നൊബേൽ.
ഇന്ത്യയിൽ നിന്ന് അമർത്യ സെൻ, കൈലാഷ് സത്യാർഥി, ചന്ദ്രശേഖര വെങ്കിട്ടരാമൻ, മദർ തെരേസ, രബീന്ദ്രനാഥ് ടാഗോർ, വെങ്കടരാമൻ രാമകൃഷ്‌ണൻ, സുബ്രഹ്‌മണ്യം ചന്ദ്രശേഖർ, ഹർ ഗോവിന്ദ് ഖുരാന എന്നിവർക്കാണ് നൊബേൽ സമ്മാനം ലഭിച്ചിട്ടുള്ളത്.
മറ്റു മേഖലകളിലേക്കുള്ള ഈ വർഷത്തെ മറ്റു നൊബേൽ സമ്മാനങ്ങള്‍ അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കും. ലോകത്തെ ഏറ്റവും ഉയർന്ന പുരസ്‌കാരമായി കരുതപ്പെടുന്ന നൊബേൽ സമ്മാനത്തിലൂടെ 10 മില്ല്യൺ സ്വീഡൻ ഡോളർ (ഏതാണ്ട് ഏഴരകോടി ഇന്ത്യൻ രൂപ) സമ്മാനത്തുകയും നൊബേൽ പതക്കവും ബഹുമതി പത്രവും വിജയിക്ക് ലഭിക്കും.
Most Read: നിരോധിത സംഘടന പോപ്പുലർ ഫ്രണ്ടിന്റെ മൂന്ന് ഓഫീസുകൾ കൂടി സീൽ ചെയ്‌തു