കണ്ണൂർ: പാനൂർ മൊകേരി വള്ള്യായിയിൽ യുവതിയെ വീട്ടിനുള്ളിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി. നടമ്മൽ കണ്ണച്ചാക്കണ്ടി വിഷ്ണു പ്രിയ എന്ന അമ്മു (23)വാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞതായാണ് സൂചന.
സമീപവാസിയാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറയുന്നു. നാട്ടുകാര്‍ നല്കിയ മൊഴിയില്‍ നിന്നാണ് ഇയാളെ തിരിച്ചറിഞ്ഞത്. പ്രണയനൈരാശ്യമാണ് കൊലപാതകത്തിനു പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
ഉച്ചയോടെയാണ് കൊലപാതകം നടത്. 12 മണിക്ക് ശേഷമാണ് വീടിനുള്ളില്‍ മൃതദേഹം കണ്ടത്. സംഭവസമയത്ത് വിഷ്ണുപ്രിയ വീട്ടിൽ തനിച്ചായിരുന്നു. യുവതിയുടെ വീടിന് സമീപം അച്ചന്റെ അമ്മ മരണപ്പെട്ടതിനാൽ ബന്ധുക്കളും അയൽക്കാരുമൊക്കെ ഈ വീട്ടിലായിരുന്നു. പന്ത്രണ്ട് മണിയോടെ മാതാവ് തിരിച്ചെത്തിയപ്പോഴാണ് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
പെൺകുട്ടിയുടെ കൈകളിലും കഴുത്തിലും മാരകമായ മുറിവുകളുണ്ടെന്നാണ് റിപ്പോർട്ടുകൾ. കഴുത്തിലെയും കൈയ്യിലേയും ഞരമ്പ് മുറിച്ചാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. ഒരു സ്വകാര്യ ലാബിലെ ജീവനക്കാരിയായ വിഷ്ണുപ്രിയ ഇന്ന് ജോലിക്ക് പോയിരുന്നില്ല. അച്ഛന് വിദേശത്താണ്. അമ്മയും മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിനുള്ളില്‍ പിടിവലി നടന്നതിൻ്റെ ലക്ഷണങ്ങളുമുണ്ടെന്ന് പൊലീസ് പറഞ്ഞു.
വീടിനു സമീപം മുഖംമൂടിയും തൊപ്പിയും ധരിച്ചയാളെ കണ്ടുവെന്ന് അയല്‍വാസികള്‍ പറഞ്ഞിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ കണ്ടെത്താന്‍ പോലീസ് ശ്രമം തുടങ്ങി. അയൽക്കാർ സംശയം പ്രകടിപ്പിച്ച വ്യക്തിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. ഖത്തറിൽ പ്രവാസിയായ വിനോദന്റെയും ബിന്ദുവിന്റെയും മകളാണ് വിഷ്ണുപ്രിയ. വിസ്മയ, വിപിന, അരുൺ സഹോദരങ്ങളാണ്.
Most Read: ആര്യന്ഖാന് കേസ്: എന്‍സിബിയുടെ ക്രമക്കേട് വ്യക്തമാക്കി വിജിലന്‍സ് റിപ്പോര്‍ട്ട്