ന്യൂഡെൽഹി: ലോക്സഭാ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെടാൻ കാരണമായ വിധിക്കെതിരെ രാഹുൽ ഗാന്ധി നൽകിയ അപ്പീലിൽ സൂറത്ത് കോടതി ഈ മാസം 20ന് വിധി പറയും. രാവിലെ മുതൽ വിശദമായ വാദം കേട്ട കോടതി അപേക്ഷ വിധി പറയാനായി മാറ്റുകയായിരുന്നു. സൂറത്ത് മജിസ്ട്രേറ്റ് അഡിഷണൽ സെഷൻസ് കോടതി ജഡ്ജി മൊഗ്രെയാണ് കേസ് പരിഗണിക്കുന്നത്. സ്റ്റേ ഉത്തരവ് ഉണ്ടായില്ലെങ്കിൽ രാഹുലിന്റെ അയോഗ്യത തുടരും.
അങ്ങനെ വന്നാൽ വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങും. മജിസ്ട്രേറ്റ് കോടതി മാർച്ച് 23ന് രണ്ടു വർഷം തടവുശിക്ഷ വിധിക്കുമ്പോൾ അപ്പീലിനായി 30 ദിവസത്തെ സാവകാശം നൽകിയിരുന്നു. ഈ സമയപരിധി വരെ കാക്കാനാണ് നിലവിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. അതേസമയം, സ്റ്റേ അനുവദിക്കപ്പെട്ടാൽ രാഹുലിന്റെ ലോക്സഭാ അംഗത്വം പുനഃസ്ഥാപിക്കപ്പെടും.
പരാതിക്കാരനായ പൂർണേഷ് മോദിക്ക് വേണ്ടി ഹാജരായ ഹർഷിത് തോലിയ കൂടുതൽ രേഖകൾ ഹാജരാക്കാൻ സമയം ആവശ്യപ്പെട്ടു. ഇതിനെ രാഹുലിന്റെ അഭിഭാഷകൻ ആർഎസ് ചീമ എതിർത്തു. സ്റ്റേ അനുവദിക്കാൻ കഴിയാത്തവിധം ഗുരുതര കുറ്റമല്ല രാഹുലിന്റെ പേരിലുള്ളതെന്നും സ്റ്റേ നൽകാനുള്ള വിവേചനാധികാരം കോടതി ഉപയോഗിക്കണമെന്നും ആർഎസ് ചീമ വാദിച്ചു.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനിടെ കർണാടകയിലെ കോലാറിൽ നടന്ന റാലിയിൽ രാഹുൽ ഗാന്ധി നടത്തിയ വിവാദ പ്രസംഗമാണ് കേസിനാദാരം. വിവാദ വജ്ര വ്യാപാരി നീരവ് മോദി, ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദി എന്നിവരെ പരാമർശിച്ച് എല്ലാ കള്ളൻമാർക്കും ‘മോദി’ എന്ന് പേരുള്ളത് എന്തുകൊണ്ടാണ് എന്നായിരുന്നു രാഹുലിന്റെ പരാമർശം. പ്രചാരണത്തിനിടെ മോദി എന്ന പേരിനെക്കുറിച്ചുള്ള പരാമർശത്തിനെതിരെ ബിജെപി നേതാവ് പൂർണേഷ് മോദിയാണ് കോടതിയെ സമീപിച്ചത്.
Most Read: താപനില ഉയരും; മൂന്ന് ജില്ലകളിൽ ജാഗ്രതാ മുന്നറിയിപ്പ്