തിരുവനന്തപുരം: മൂന്ന് ജില്ലകളിൽ ഇന്നും നാളെയും താപനില ഉയരുമെന്ന് മുന്നറിയിപ്പ്. തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിലാണ് താപനില 39 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത. സാധാരണ താപനിലയെക്കാൾ ഇത് മൂന്ന് മുതൽ നാല് ഡിഗ്രിവരെ കൂടുതലായിരിക്കും. കോഴിക്കോട്, കോട്ടയം ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
രാജ്യത്തും സംസ്‌ഥാനത്തും ഇന്നലെ റെക്കോർഡ് ചൂടാണ് രേഖപ്പെടുത്തിയത്. ഔദ്യോഗികമായി സംസ്‌ഥാനത്തെ ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട് (39 ഡിഗ്രി സെൽഷ്യസ്) ഇന്നലെ പാലക്കാടും കരിപ്പൂർ വിമാനത്താവളത്തിലും രേഖപ്പെടുത്തി. നേരത്തെ കണ്ണൂരിലും പാലക്കാടും രേഖപ്പെടുത്തിയ 38.6 ആയിരുന്നു ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട്. സംസ്‌ഥാനത്തെ ഏറ്റവും ഉയർന്ന ശരാശരി താപനിലയും ഇന്നലെ രേഖപ്പെടുത്തിയിരുന്നു (36.2).
രാജ്യത്തെ ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂടും ഇന്നലെ മധ്യപ്രദേശിലെ രാജ്‌ഗഡിൽ രേഖപ്പെടുത്തി. 43 ഡിഗ്രി സെൽഷ്യസ് ആയിരുന്നു രേഖപ്പെടുത്തിയ ചൂട്. സംസ്‌ഥാനത്ത് വേനൽ ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്‌ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. പൊതുജനങ്ങൾ പകൽ 11 മുതൽ മൂന്ന് മണിവരെ നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നാണ് പ്രധാന നിർദ്ദേശം.
Most Read: അരീക്കോട് കുനിയിൽ ഇരട്ടക്കൊലപാതകം; 12 പ്രതികൾ കുറ്റക്കാരെന്ന് കോടതി