കാസർഗോഡ്: ഉദുമയിൽ എംഎഡിഎംഎയുമായി ദമ്പതികൾ ഉൾപ്പടെ നാലുപേർ പിടിയിൽ. ബെംഗളൂരുവിൽ നിന്ന് ലഹരിമരുന്ന് എത്തിച്ച് കാസർഗോട്ട് വിൽപ്പന നടത്തുന്നതിനിടെയാണ് സംഘം പിടിയിലായത്. കാസർഗോഡ് പുത്തരിയടുക്കം സ്വദേശിയായ അബൂബക്കർ, ഭാര്യ അമീന അസ്ര, ബെംഗളൂരു സ്വദേശികളായ വസീം, സൂരജ് എന്നിവരെയാണ് ബേക്കൽ പോലീസ് പിടികൂടിയത്.
വാഹന പരിശോധനക്കിടെയാണ് സംഘം പോലീസിന്റെ പിടിയിലായത്. ഇവരിൽ നിന്ന് 150 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു. കർണാടക രജിസ്ട്രേഷനിലുള്ള കാറിലാണ് സംഘം എംഎഡിഎംഎ വിറ്റത്. കാറിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിരുന്നു ലഹരിമരുന്ന്. ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ലഹരിമരുന്ന് എത്തിക്കുന്ന സംഘങ്ങളിലെ പ്രധാന കണ്ണികളാണ് പിടിയിലായതെന്നാണ് പോലീസ് നൽകുന്ന വിവരം.
അബൂബക്കറും ഭാര്യ അമീനയുമാണ് കാസർഗോഡ് കേന്ദ്രീകരിച്ചു നേരിട്ട് ലഹരി വിൽപ്പന നടത്തിയിരുന്നത്. മറ്റു രണ്ടുപേർ ബംഗളൂരുവിൽ നിന്ന് എംഡിഎംഎ എത്തിച്ചു നൽകുന്നവരാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. പ്രതികളെ ചോദ്യം ചെയ്യുന്നതിലൂടെ സംഘത്തിലെ മറ്റു കണ്ണികളെ കൂടി പിടികൂടാനാകുമെന്ന വിശ്വാസത്തിലാണ് പോലീസ്.
Most Read: പ്രധാനമന്ത്രിക്ക് നേരെ കേരളത്തിൽ ചാവേർ ആക്രമണം നടത്തും; ഭീഷണിക്കത്ത്