ലോകമെമ്പാടും കാൻസർ കേസുകളിൽ വർധനവുണ്ടായതായി റിപ്പോർട്. 50 വയസിനു താഴെയുള്ളവരിൽ കാൻസർ കേസുകളിൽ 79 ശതമാനം വർധനവ് ഉണ്ടായതായാണ് പഠനം പറയുന്നത്. കഴിഞ്ഞ 30 വർഷത്തിനിടെയാണ് കേസുകളിൽ ഇത്രയേറെ വർധനവ് ഉണ്ടായത്. ബിഎംജെ ഓങ്കോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
പഠനം അനുസരിച്ചു, 50 വയസിന് താഴെയുള്ള ഒരു ദശലക്ഷത്തിലധികം ആളുകൾ പ്രതിവർഷം കാൻസറിന് കീഴടങ്ങുന്നതായി പഠനത്തിൽ പറയുന്നു. 1990ൽ 1.82 ദശലക്ഷം ഉണ്ടായിരുന്ന കേസുകൾ 2019ൽ 3.26 ദശലക്ഷമായി ഉയർന്നു. ഇത് പിന്നീട് ഗണ്യമായ വളർച്ചയിലേക്ക് കടന്നു. കൂടാതെ, 40, 30 അല്ലെങ്കിൽ അതിൽ താഴെ പ്രായമുള്ള വ്യക്തികൾക്കിടയിൽ കാൻസർ സംബന്ധമായ മരണങ്ങളിൽ 27 ശതമാനം വർധനവും ഉണ്ടായിട്ടുണ്ട്.
തെറ്റായ ഭക്ഷണ ശീലങ്ങൾ, മദ്യത്തിന്റെയും പുകയിലയുടെയും അമിത ഉപയോഗം, വ്യായാമം ഇല്ലായ്മ, അമിതവണ്ണം എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങൾ കാൻസറിനുള്ള സാധ്യത വർധിപ്പിക്കുന്നതായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ശ്വാസനാളത്തിലേയും പ്രോസ്റ്റേറ്റ് ഗ്രന്ധിയിലേയും കാൻസറാണ് വേഗത്തിൽ വർധിക്കുന്നതെന്നും പഠനത്തിൽ പറയുന്നു.
ശ്വാസകോശം, കുടൽ, ആമാശയം, സ്തനം എന്നിവയിലെ കാൻസറാണ് കൂടുതൽ മരണത്തിന് കാരണമാകുന്നതെന്ന് പഠനം പറയുന്നു. അതേസമയം, പ്രായമായവരിൽ കാൻസർ ഒരു സാധാരണ രോഗമായി മാറിയിരിക്കുകയാണെന്നും ഗവേഷകർ വ്യക്തമാക്കുന്നു. ആഗോളതലത്തിൽ മരണത്തിന്റെ രണ്ടാമത്തെ പ്രധാന കാരണം അർബുദമാണെന്ന് ലോകാരോഗ്യ സംഘടനയും ചൂണ്ടിക്കാട്ടുന്നു.
Most Read| 500 വര്ഷം പഴക്കമുള്ള 15 കാരിയുടെ മൃതദേഹം: ആന്തരികാവയവങ്ങൾ നശിച്ചിട്ടില്ല!