കോഴിക്കോട്: ദമ്പതികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ബസ് ഡ്രൈവറും ഉടമയും അറസ്റ്റിൽ. ബസ് ഡ്രൈവർ കാരന്തൂർ സ്വദേശി അഖിൽ കുമാറിനെയും ബസ് ഉടമ അരുണിനെയുമാണ് ചേവായൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഡ്രൈവർക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യയാണ് ചുമത്തിയിരിക്കുന്നത്. ഉടമക്കെതിരെ പ്രേരണാക്കുറ്റം ഉൾപ്പടെയുള്ള വകുപ്പുകളും ചുമത്തി.
കക്കോടി സ്വദേശികളായ എൻ ഷൈജു(43), ഭാര്യ ജീമ (36) എന്നിവരാണ് ഇന്നലെയുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. മലാപ്പറമ്പ് ബൈപ്പാസിൽ വേങ്ങേരി ജങ്ഷന് സമീപം ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് അപകടം നടന്നത്. രണ്ടു സ്വകാര്യ ബസുകൾ മൽസരിച്ചു നഗരത്തിലേക്ക് പോകുന്നതിനിടെയാണ് അപകടം. കുന്ദമംഗലത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന തിരുവോണമെന്ന ബസ് ഇരുചക്ര വാഹനങ്ങളിലേക്കും മുമ്പിലുണ്ടായിരുന്ന ബസിലേക്കും ഇടിച്ചു കയറുകയായിരുന്നു.
സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന ഷൈജുവും ഭാര്യ ജീമയും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ഷൈജുവിന്റെ ചികിൽസയുടെ ഭാഗമായി ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഇവരുടെ മുന്നിൽ സഞ്ചരിച്ചിരുന്ന ബസ് ബ്രേക്കിട്ടപ്പോൾ പിന്നാലെ വന്ന ബസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. മറ്റൊരു ബൈക്ക് യാത്രികനും ബസിലെ യാത്രക്കാർക്കും നിസാരപരിക്കുകളുണ്ട്. ഇവർ കോഴിക്കോട് സ്വകാര്യ ആശുപത്രികളിൽ ചികിൽസ തേടി. വിദ്യാർഥികളായ അശ്മിതയും അശ്വന്തുമാണ് ഷൈജുവിന്റെയും ജീമയുടെയും മക്കള്.
Most Read| ജോ ബൈഡൻ നാളെ ഇസ്രയേലിൽ; നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തും