കൊച്ചി: കളമശേരിയിൽ കൺവെൻഷൻ സെന്ററിൽ ഉണ്ടായ സ്‌ഫോടനത്തിൽ ഒരാൾ കൂടി മരിച്ചു. തൊടുപുഴ സ്വദേശി കുമാരി ആണ് മരിച്ചത്. ഇവർക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഇതോടെ കളമശേരി സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. ഇന്ന് രാവിലെ 9.40ഓടെ യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലാണ് സ്‌ഫോടനമുണ്ടായത്.
പിന്നാലെ ഒരു സ്‌ത്രീ സംഭവ സ്‌ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. എന്നാൽ, ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. സംഭവത്തിൽ 52 പേർക്ക് പരിക്കേറ്റിട്ടുണ്ട്. 90 ശതമാനത്തിലധികം പൊള്ളലേറ്റ 12 വയസുകാരന്റെ നില ഗുരുതരമായി തുടരുകയാണ്. അതേസമയം, സ്‌ഫോടനം നടത്തിയത് ഡൊമിനിക് മാർട്ടിൻ എന്നയാളാണെന്ന് പോലീസ് സ്‌ഥിരീകരിച്ചിട്ടുണ്ട്. രാവിലെ 9.40ന് സ്‌ഥലത്തെത്തി ബോംബ് വെച്ച് റിമോട്ട് ഉപയോഗിച്ച് ട്രിഗർ ചെയ്യുന്ന ദൃശ്യങ്ങൾ ഇയാളുടെ മൊബൈലിൽ നിന്നും ലഭിച്ചിട്ടുണ്ട്.
സ്‌ഫോടനം നടത്തിയത് താനാണെന്ന് അവകാശപ്പെട്ട് എറണാകുളം തമ്മനം സ്വദേശി ഡൊമിനിക് മാർട്ടിൻ നേരത്തെ കൊടകര പോലീസിൽ കീഴടങ്ങിയിരുന്നു. തുടർന്ന് ഇയാളെ വിശദമായി ചോദ്യം ചെയ്‌തതിന് ശേഷമാണ് ഇയാൾ തന്നെയാണ് പ്രതിയെന്ന് പോലീസ് സ്‌ഥിരീകരിച്ചത്. ഇയാൾ നൽകിയ തെളിവുകൾ ഉൾപ്പടെ പരിശോധിച്ച ശേഷമാണ് ഉന്നത ഉദ്യോഗസ്‌ഥർ തന്നെ പ്രതി ഡൊമിനിക് മാർട്ടിനാണെന്ന് സ്‌ഥിരീകരിച്ചത്.
ഇയാളുടെ അവകാശങ്ങൾ സാധൂകരിക്കുന്ന തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. സ്‌ഫോടനം നടത്തിയതിന്റെ ദൃശ്യങ്ങൾ ഇയാൾ മൊബൈലിൽ റെക്കോർഡ് ചെയ്‌തിരുന്നു. ഇതാണ് പോലീസിന് കൈമാറിയത്. രാവിലെ 9.40ന് കൺവെൻഷൻ സെന്ററിൽ എത്തിയശേഷം രണ്ടു ഐഇഡി ബോംബുകൾ ബോക്‌സിലാക്കി വെക്കുന്നതിന്റെയും അവിടെവെച്ചു അൽപ്പം മാറി റിമോട്ട് കൺട്രോൾ ഉപയോഗിച്ച് ട്രിഗർ ചെയ്‌ത ശേഷം ഡൊമിനിക് മാർട്ടിൻ ഓടിപ്പോവുന്നതുമെല്ലാം ദൃശ്യത്തിലുണ്ട്.
യഹോവ സാക്ഷികൾ കൂട്ടായ്‌മയോടുള്ള ആദർശപരമായ അഭിപ്രായ ഭിന്നതയെ തുടരുന്നുമുള്ള പ്രതിഷേധമായാണ് സ്‌ഫോടനം നടത്തിയതെന്ന് ഇയാൾ വെളിപ്പെടുത്തി. 16 വർഷമായി യഹോവ സാക്ഷികളിൽ അംഗമാണെന്നും ഡൊമിനിക് അവകാശപ്പെട്ടു. അതേസമയം, ഇയാൾക്ക് ഐഇഡി എവിടെനിന്ന് കിട്ടിയെന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചു വരികയാണ്.
ആരാണ് യഹോവ സാക്ഷികൾ?
ക്രൈസ്‌തവ വിഭാഗത്തിൽ തന്നെ വ്യത്യസ്‌ത വിശ്വാസരീതി പിന്തുടരുന്ന ക്രിസ്‌തീയ മതവിഭാഗമാണ് യഹോവയുടെ സാക്ഷികൾ. ലോകത്താകെ രണ്ടു കോടിയോളം വിശ്വാസികൾ ഉള്ളതായി കണക്കാക്കപ്പെടുന്ന വിഭാഗം. ‘ചാൾസ് റ്റെയിസ് റസ്സൽ’ എന്ന അമേരിക്കൻ ബൈബിൾ ഗവേഷകൻ 1876ൽ സ്‌ഥാപിച്ച ‘ബൈബിൾ വിദ്യാർഥികൾ’ എന്ന നിഷ്‌പക്ഷ ബൈബിൾ പഠന സംഘടനയാണ് പിൽക്കാലത്ത് യഹോവയുടെ സാക്ഷികളായി രൂപം പ്രാപിച്ചത്.
ബൈബിൾ മാത്രം അടിസ്‌ഥാനപ്പെടുത്തിയിട്ടുള്ളതാണ് ഈ വിഭാഗക്കാരുടെ വിശ്വാസങ്ങളും ആരാധനാ രീതികളും. യാഥാസ്‌ഥിതിക ധാർമിക മൂല്യങ്ങൾ പിന്തുടരുന്ന യഹോവ സാക്ഷികൾ നിർബന്ധമായും മതപ്രചാരണത്തിന്റെ ഭാഗമാണെന്നതും ഇവരുടെ സവിശേഷതയാണ്. 1905ലാണ് ഈ മതവിശ്വാസത്തിൽ പെടുന്നവർ കേരളത്തിൽ സുവിശേഷ പ്രചാരണത്തിന് തുടക്കമിട്ടത്.
സംസ്‌ഥാനത്ത് 15,000 ത്തിലേറെ യഹോവ സാക്ഷികളുണ്ടെന്നാണ് കണക്ക്. ഇവർ ക്രിസ്‌മസ്, ഈസ്‌റ്റർ, ജൻമദിനം എന്നിവ ആഘോഷിക്കാറില്ല. എന്നാൽ, ക്രിസ്‌തുവിന്റെ മരണദിനം ഇവർ ആചരിക്കാറുണ്ട്. പൗരാണിക ജൂത കലണ്ടർ പ്രകാരമുള്ള നിസാൻ 14 എന്ന തീയതിയിലാണ് ഈ ദിനം ആചരിക്കുന്നത്. ബൈബിളിൽ ഈ ദിനം മാത്രം ആചരിക്കണമെന്നാണ് വിശ്വാസികളോട് നിർദ്ദേശിക്കുന്നതെന്നും യഹോവ സാക്ഷികൾ അവകാശപ്പെടുന്നു.
Most Read| യുദ്ധത്തിന്റെ രണ്ടാംഘട്ടത്തിന് തുടക്കമായെന്ന് നെതന്യാഹു; ഒറ്റപ്പെട്ട് ഗാസ