പട്‌ന: ബിഹാറിൽ പുതിയ രാഷ്‌ട്രീയ നീക്കം നടത്തി സർക്കാർ. ബിഹാറിൽ എൻഡിഎയുടെ പിന്തുണയോടെ നിതീഷ് കുമാർ ഏഴാം വട്ടവും മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്യുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ, പുതിയ സംഭവ വികാസങ്ങളാണ് പുറത്തുവരുന്നത്. ബിഹാറിലെ പത്തിലധികം കോൺഗ്രസ് എംഎൽഎമാർ ബിജെപിയുമായി ചർച്ച നടത്തുന്നതായാണ് വിവരം.
ബിജെപിയുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് ദേശീയ മാദ്ധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയത്. ബിഹാറിൽ 19 എംഎൽഎമാർ കോൺഗ്രസിനുണ്ട്. അതിനിടെ, ജെഡിയു എംഎൽഎമാരുടെ യോഗവും നിതീഷ് കുമാർ വിളിച്ചിട്ടുണ്ട്. ഞായറാഴ്‌ച രാവിലെ പത്ത് മണിക്കാണ് എംഎൽഎമാരുടെ യോഗം. ബിഹാറിലെ സാഹചര്യം വിലയിരുത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ് എന്നിവരുമായി ചർച്ച നടത്തിയതായും സൂചനയുണ്ട്.
ബിഹാറിൽ എൻഡിഎ സഖ്യത്തിനൊപ്പം ചേർന്ന് ഏഴാം തവണയും മുഖ്യമന്ത്രിയായി നിതീഷ് കുമാർ ഞായറാഴ്‌ച സത്യപ്രതിജ്‌ഞ ചെയ്യുമെന്നാണ് പുറത്തുവന്ന റിപ്പോർട്. മുഖ്യമന്ത്രി സ്‌ഥാനം നിതീഷ് ആവശ്യപ്പെട്ടതായാണ് വിവരം. രണ്ടു ഉപമുഖ്യമന്ത്രി സ്‌ഥാനം ബിജെപിക്ക് നൽകാമെന്നും ജെഡിയു ഫോർമുലയായി മുന്നോട്ട് വെച്ചിട്ടുണ്ട്. നിർണായക ചർച്ചകൾ നടക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ ഞായറാഴ്‌ച വരെയുള്ള നിതീഷ് കുമാറിന്റെ പൊതുപരിപാടികളും റദ്ദാക്കിയിട്ടുണ്ട്.
ഫോർമുല ബിജെപി അംഗീകരിച്ചാൽ എൻഡിഎ സഖ്യത്തിനൊപ്പം ജെഡിയു ചേരുമെന്നും ഞായറാഴ്‌ച തന്നെ നിതീഷ് കുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്യുമെന്നുമാണ് പുറത്തുവരുന്ന വിവരം. എന്നാൽ, ബിജെപിയുമായി ചർച്ച നടത്തുന്നുവെന്ന റിപ്പോർട്ടുകളിൽ നിതീഷ് കുമാർ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതിനിടെ, ജെഡിയു ‘ഇന്ത്യ’ സഖ്യത്തിൽ തന്നെ തുടരുമെന്നും, എൻഡിഎ സഖ്യത്തിനൊപ്പം ചേരുമെന്ന റിപ്പോർട്ടുകൾ അടിസ്‌ഥാന രഹിതമാണെന്നും ജെഡിയു ബിഹാർ അധ്യക്ഷൻ ഉമേഷ് കുശ്വാഹ വ്യക്‌തമാക്കിയിട്ടുണ്ട്.
Most Read| മന്ത്രി മുഹമ്മദ് റിയാസ് അഭിവാദ്യം സ്വീകരിച്ചത് കരാറുകാരന്റെ ജീപ്പിൽ; വിവാദം