ബെംഗളൂരു: ജലക്ഷാമം രൂക്ഷമായ ബെംഗളൂരുവിൽ കുടിവെള്ളം മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് കർശന നിരോധനം ഏർപ്പെടുത്തി കർണാടക സർക്കാർ ഉത്തരവിറക്കി. കാർ കഴുകുന്നതിനും പൂന്തോട്ട പരിപാലനത്തിനും കുടിവെള്ളം ഉപയോഗിക്കുന്നതിനാണ് നിരോധനം. നിർമാണ പ്രവർത്തനങ്ങൾ, അറ്റകുറ്റപ്പണി തുടങ്ങി വിവിധ ആവശ്യങ്ങൾക്ക് കുടിവെള്ളം ഉപയോഗിക്കുന്നതും നിരോധിച്ചു.
നിയമലംഘനങ്ങൾക്ക് കർണാടക വാട്ടർ സപ്ളൈ ആൻഡ് സ്വീവറേജ് ബോർഡ് 5000 രൂപ പിഴ ചുമത്താനും തീരുമാനിച്ചു. ഏപ്രിൽ, മേയ് മാസങ്ങൾക്ക് മുൻപേ ബെംഗളൂരു നഗരം രൂക്ഷമായ ജലക്ഷാമത്തിൽ വലയുകയാണ്. കഴിഞ്ഞ മൺസൂൺ സീസണിൽ മഴ കുറഞ്ഞതിന്റെ ഫലമായി നഗരത്തിൽ ഉടനീളമുള്ള 3000ത്തിലധികം കുഴൽക്കിണറുകൾ വറ്റിയിരുന്നു.
അപ്പാർട്ട്മെന്റുകളിലും കോംപ്‌ളക്‌സുകളിലും വെള്ളം ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളം ആവശ്യപ്പെട്ട് പലരും സാമൂഹിക മാദ്ധ്യമങ്ങളിൽ പോസ്‌റ്റുകളും ഇടാൻ തുടങ്ങി. കുടിവെള്ള ക്ഷാമത്തിന് പിന്നാലെ ഭരണകക്ഷിയായ കോൺഗ്രസിനെ കുറ്റപ്പെടുത്തി ബിജെപി നേതാക്കളും രംഗത്തെത്തി.
Most Read| ഇതൊക്കെയെന്ത് ചൂട്! ഇതാണ് ലോകത്തിലെ ഏറ്റവും ചൂട് കൂടിയ പ്രദേശം