കണ്ണൂർ: പാനൂർ പുത്തൂർ മുളിയത്തോട്ടിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. കൈവേലിക്കൽ സ്വദേശി ഷെറിൻ ആണ് മരിച്ചത്. ഒരാളുടെ ഇരു കൈപ്പത്തികളും അറ്റുപോയതായാണ് വിവരം. പരിക്കേറ്റവർ കോഴിക്കോട് മിംസ് ആശുപത്രിയിലും പരിയാരം മെഡിക്കൽ കോളേജിലും ചികിൽസയിലാണ്.
എല്ലാവരും സിപിഎം പ്രവർത്തകരാണ്. ബോംബ് നിർമാണത്തിനിടെ ഇന്ന് പുലർച്ചെ ഒരുമണിയോടെ ആയിരുന്നു സ്‌ഫോടനം. ആൾപ്പാർപ്പില്ലാത്ത വീടിന്റെ ടെറസിലാണ് സ്‌ഫോടനം നടന്നത്. അതിനിടെ ഇന്ന് രാവിലെ സ്‌ഫോടനത്തിന് പിന്നാലെ ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ സ്‌ഥലത്തെത്തി. പോലീസ് നിയന്ത്രണം ഭേദിച്ച് അകത്തു കയറിയ കോൺഗ്രസ് പ്രവർത്തകരും പോലീസുമായി വാക്കേറ്റം ഉണ്ടായി.
അതേസമയം, പാനൂരിൽ ബോംബ് നിർമാണത്തിനിടെ പരിക്കേറ്റവർക്ക് സിപിഎമ്മുമായി ബന്ധമില്ലെന്ന് സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വ്യക്‌തമാക്കി. പാർട്ടി നേരത്തെ മാറ്റിനിർത്തിയ ടീമാണിത്. ഇക്കാര്യം നേരത്തെ തന്നെ നേതൃത്വം പറഞ്ഞിട്ടുള്ളതാണെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു. സംഭവത്തിൽ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലായിരുന്നു എംവി ഗോവിന്ദന്റെ വിശദീകരണം.
പാനൂരിലുണ്ടായ സ്‌ഫോടനത്തിൽ രാഷ്‌ട്രീയ ലക്ഷ്യം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെ സുധാകരൻ പ്രതികരിച്ചിരുന്നു. ഗൗരവമായി വിഷയം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ആർക്കാണ് ടാർഗറ്റ്, ആരെയാണ് ടാർഗറ്റ് ഇട്ടത് എന്നെല്ലാം അന്വേഷണത്തിലൂടെ കണ്ടെത്തണം. ഭരണകക്ഷികളുടെ ആളാണ് കൊല്ലപ്പെട്ടത്. അതിനാൽ തന്നെ കേസ് ഇല്ലാതാക്കാനുള്ള ശ്രമം നടക്കാൻ സാധ്യതയുണ്ട്. അതിനാൽ പോലീസ് ജാഗ്രതയോടെ കേസ് അന്വേഷിക്കണം. ഒരുമാസം മുന്നേ തന്നെ അക്രമം ഉണ്ടാകുമെന്ന് ഇന്റലിജൻസ് റിപ്പോർട് ഉണ്ടായിരുന്നുവെന്നാണ് വിവരമെന്നും കെ സുധാകരൻ ആരോപിച്ചു.
Most Read| 123 അടി നീളമുള്ള ദോശ! ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ സംഘത്തിൽ മലയാളി ഷെഫും