തിരുവനന്തപുരം: കടുത്ത ചൂട് സംസ്‌ഥാനത്തിന്റെ ഉറക്കം കെടുത്തുന്നു. പകലിന് സമാനമായി രാത്രിയിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. മിക്ക ജില്ലകളിലും രാത്രിയിലെ കുറഞ്ഞ താപനില 28-30 ഡിഗ്രി സെൽഷ്യസ് വരെയെത്തി. വരും ദിവസങ്ങളിൽ പകലിന് സമാനമായ മുന്നറിയിപ്പുകൾ രാത്രിയിലേക്കും പ്രഖ്യാപിച്ചേക്കും.
അന്തരീക്ഷ ഈർപ്പം ഉയർന്നു നിൽക്കുന്നതിനാൽ രാത്രിയിലും പുലർച്ചെയും വിയർത്ത് കുളിക്കുന്ന സാഹചര്യം ഈ മാസാവസാനം വരെ തുടർന്നേക്കും. പാലക്കാട്, കൊല്ലം ജില്ലകളിൽ ഉഷ്‌ണതരംഗ സാധ്യതയുണ്ട്. തുടർച്ചയായ രണ്ടു ദിവസം 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂട് രേഖപ്പെടുത്തുകയും ശരാശരി താപനിലയേക്കാൾ നാല് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് ഉയരുകയും ചെയ്‌താലാണ് ഉഷ്‌ണതരംഗമായി പ്രഖ്യാപിക്കുക.
പാലക്കാട് തുടർച്ചയായ നാലാം ദിവസം 40 ഡിഗ്രിക്ക് മുകളിലായിരുന്നു ചൂട് (40.6). പുനലൂർ (39.2), കോട്ടയം (38.2), കോഴിക്കോട് (37.6) എന്നിവിടങ്ങളിലും ഇന്നലെ കൂടുതൽ ചൂട് രേഖപ്പെടുത്തി. അതേസമയം, എൽനിനോ പ്രതിഭാസത്തിന്റെ ശക്‌തി കുറയുന്നതിനാൽ അടുത്ത മാസം മുതൽ ചൂട് കുറഞ്ഞേക്കും. പസഫിക് സമുദ്രോപരിതലത്തിൽ താപനില വർധിക്കുന്നത് ആഗോള മർദവ്യതിയാനത്തെ ബാധിക്കുന്നതിനാൽ പലയിടങ്ങളിലും മഴ കുറയും.
അതിനിടെ, സംസ്‌ഥാനത്ത് ഇന്നും വേനൽമഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. ആറു ജില്ലകളിലാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് ഇന്ന് വേനൽമഴ ആശ്വാസമാകുക. നാളെ ആലപ്പുഴ, എറണാകുളം, കോട്ടയം, ജില്ലകളിലും മറ്റന്നാൾ ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലും നേരിയ മഴയ്‌ക്ക് സാധ്യതയുണ്ട്. ഒപ്പം, കേരളാ തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നുണ്ട്.
Most Read| തിരഞ്ഞെടുപ്പിന് മുൻപ് എത്രപേരെ ജയിലിലടക്കും? സർക്കാരിനോട് സുപ്രീം കോടതി