കോഴിക്കോട്: കോവൂരിൽ ഹോട്ടൽ മാലിന്യ ടാങ്കിൽ തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ച സംഭവത്തിൽ നടപടിയുമായി കോർപറേഷൻ ആരോഗ്യവിഭാഗം. ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കുമെന്ന് അധികൃതർ അറിയിച്ചു. മുൻകരുതൽ ഇല്ലാതെ തൊഴിലാളികളെ ടാങ്കിൽ ഇറക്കിയതിനാണ് നടപടി.
സംഭവത്തിൽ ഹോട്ടൽ ഉടമയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. മനപൂർവമല്ലാത്ത നരഹത്യയ്‌ക്കാണ് കേസ്. ഫൊറൻസിക് സംഘം മാലിന്യ ടാങ്കിലെ സാമ്പിൾ ശേഖരിച്ചു. സംഭവത്തിൽ ഹോട്ടൽ ഉടമയുടെയും കെട്ടിട ഉടമയുടെയും മൊഴി രേഖപ്പെടുത്തും. കിനാലൂർ എറമ്പറ്റ താഴ മങ്ങാട്ടുമ്മൽ അശോകൻ (56), നടുവണ്ണൂർ കരുവണ്ണൂർ തോലേറ്റിയിൽ റെനീഷ് (43) എന്നിവരാണ് ഇന്നലെ മരിച്ചത്.
ഇരിങ്ങാടൻപള്ളി കാളാണ്ടിത്താഴം റോഡിലെ അമ്മാസ് ദാബ ഹോട്ടലിൽ ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ ആയിരുന്നു അപകടം. ഏഴ് അടിയോളം താഴ്‌ചയുള്ള ടാങ്കിൽ രണ്ടടിയോളം ദ്രവരൂപത്തിൽ മാലിന്യം ഉണ്ടായിരുന്നു. പൂട്ടിക്കിടക്കുന്ന ഹോട്ടൽ, നടത്തിപ്പുകാർ മാറുന്നതിന്റെ മുന്നോടിയായി നവീകരിക്കുമ്പോഴാണ് ദുരന്തം ഉണ്ടായത്.
ടാങ്കിന്റെ ആൾനൂഴി മാറ്റി ഇറങ്ങിയ അശോകൻ ടാങ്കിലേക്ക് കുഴഞ്ഞുവീണു. രക്ഷിക്കാൻ ഇറങ്ങിയ റെനീഷും കുഴഞ്ഞുവീഴുകയായിരുന്നു. മറ്റൊരാൾ ഇറങ്ങാൻ ശ്രമിച്ചെങ്കിലും പിൻമാറി. തുടർന്ന് അഗ്‌നിശമന സേനയെത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. പിന്നാലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ദുരന്തം കണ്ടുനിന്ന ഹോട്ടൽ നടത്തിപ്പുകാരി ജുബ്‌ന ബോധരഹിതയായി വീണതിനെ തുടർന്ന് ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു.
Most Read| ഇറാനിലേക്ക് അവയവക്കടത്ത്; മുഖ്യകണ്ണി ഹൈദരാബാദിൽ പിടിയിൽ




































