ബെംഗളൂരു: കോളാർ സ്വർണഖനിയിൽ (കെജിഎഫ്) വീണ്ടും സ്വർണ ഖനനം നടത്താനുള്ള കേന്ദ്രസർക്കാർ പദ്ധതിക്ക് കർണാടക സർക്കാരിന്റെ അംഗീകാരം. കോളാറിലെ ഖനികളിൽ നിന്ന് ഭാരത് ഗോൾഡ് മൈൻസ് ലോമിറ്റഡ് കമ്പനി കുഴിച്ചെടുത്ത മണ്ണിൽ നിന്ന് വീണ്ടും സ്വർണം വേർതിരിക്കാനാണ് പദ്ധതി.
1003.4 ഏക്കർ ഭൂമിയിലുള്ള 13 ഖനികളിലാണ് വീണ്ടും സ്വർണം വേർതിരിക്കാൻ ശ്രമിക്കുന്നതെന്ന് പാർലമെന്ററികാര്യ മന്ത്രി എച്ച് കെ പാട്ടീൽ പറഞ്ഞു. ഈ ഖനികളിൽ 3.3 കോടി ടൺ മണ്ണാണുള്ളത്. സയനൈഡ് ചേർത്ത് സ്വർണം വേർതിരിച്ച ശേഷം ബാക്കി വന്ന മണ്ണാണിത്. ഒരു ടൺ മണ്ണിൽ നിന്ന് ഒരു ഗ്രാം സ്വർണം ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.
മേഖലയിലെ ഒട്ടേറെപ്പേർക്ക് ഇതിലൂടെ തൊഴിൽ ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, പൂട്ടിപ്പോയ ഭാരത് ഗോൾഡ് മൈൻസ് കമ്പനി സർക്കാരിന് നൽകാനുള്ള 724 കോടി രൂപയ്ക്ക് പകരമായി കമ്പനിയുടെ പേരിലുള്ള 2330 ഏക്കർ ഭൂമി സർക്കാരിലേക്ക് കണ്ടുകെട്ടി അവിടെ വ്യവസായ പാർക്ക് തുടങ്ങാനും കർണാടക സർക്കാർ അനുമതി തേടിയിട്ടുണ്ട്.
Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ