കൊച്ചി: മലപ്പുറം ജില്ലയിലെ വേങ്ങരയിൽ സ്‌ത്രീധനം കുറഞ്ഞതിന്റെ പേരിൽ നവവധു ഭർതൃവീട്ടിൽ ക്രൂര മർദ്ദനത്തിനിരയായ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്‌ഥനോട് ഹൈക്കോടതി റിപ്പോർട് തേടി. പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും ക്രൈം ബ്രാഞ്ചിനോ സിബിഐക്കോ അന്വേഷണം കൈമാറണമെന്നും ആവശ്യപ്പെട്ട് യുവതി നൽകിയ ഹരജിയിലാണ് നടപടി.
കഴിഞ്ഞ മേയ് രണ്ടിനായിരുന്നു വേങ്ങര ചുള്ളിപ്പറമ്പ് സൗദിനഗർ സ്വദേശി മുഹമ്മദ് ഫായിസുമായി യുവതിയുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞു ആറാം ദിവസം മുതൽ കൂടുതൽ സ്‌ത്രീധനം ആവശ്യപ്പെട്ടും സുഹൃത്തുക്കളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചും ക്രൂരമായി മർദ്ദിച്ചിരുന്നതായി യുവതി പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.
കുനിച്ച് നിർത്തി മർദ്ദിച്ചതിനെ തുടർന്ന് നട്ടെല്ലിന് ക്ഷതമേറ്റു. അടിവയറ്റിലും മർദ്ദനമേറ്റിട്ടുണ്ട്. ആക്രമണത്തിൽ ചെവിക്ക് പരിക്കേറ്റതിനെ തുടർന്ന് കേൾവി ശക്‌തിയും തകരാറിലായെന്നും പരാതിയിൽ പറയുന്നു. പരിക്കേറ്റപ്പോൾ ഭർതൃവീട്ടുകാർ നാലുതവണ ആശുപത്രിയിൽ കൊണ്ടുപോയി ചികിൽസ നൽകി. മർദ്ദനവിവരം പുറത്ത് പറഞ്ഞാൽ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്നും ആത്‍മഹത്യ ചെയ്യുമെന്നും ഫായിസ് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നുണ്ട്.
ദിവസങ്ങൾക്ക് ശേഷം യുവതി ഫോണിൽ വിളിച്ച് കരഞ്ഞതോടെ സംശയം തോന്നിയ കുടുംബാംഗങ്ങൾ വേങ്ങരയിലെ ഭർതൃവീട്ടിൽ എത്തിയപ്പോഴാണ് മകൾ ക്രൂര മർദ്ദനത്തിനിരയായതായി കണ്ടത്. യുവതിയുടെ ശരീരത്തിൽ മുറിവുകളുണ്ട്. സൗന്ദര്യത്തിന്റെ പേരിൽ ഭാര്യയെ സംശയിച്ച ഫായിസ്, സുഹൃത്തുക്കളുടെ പേര് പറഞ്ഞും കൂടുതൽ സ്‌ത്രീധനം ആവശ്യപ്പെട്ടുമാണ് യുവതിയെ മർദ്ദിച്ചത്. മേയ് 22നാണ് യുവതി മലപ്പുറം വനിതാ പോലീസ് സ്‌റ്റേഷനിൽ ഭർത്താവിനെതിരെ പരാതി നൽകിയത്.
എന്നാൽ, നിസ്സാര വകുപ്പുകളാണ് പോലീസ് ചുമത്തിയതെന്ന് യുവതി പറയുന്നു. മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് തുടർപരാതി നൽകിയപ്പോഴാണ് വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ഉൾപ്പെടുത്തിയത്. ഇതിനിടയിൽ ഫായിസും മാതാപിതാക്കളും മുൻകൂർ ജാമ്യത്തിനായി ജില്ലാ കോടതിയെ സമീപിച്ചെങ്കിലും അപേക്ഷ തള്ളി. ഫായിസ് വിദേശത്തേക്ക് കടന്നെന്നാണ് യുവതിയുടെ വീട്ടുകാർ പറയുന്നത്.
Most Read| സംസ്‌ഥാനത്ത് ഇന്ന് 11 പനി മരണം; 173 പേർക്ക് ഡെങ്കിപ്പനി, കോളറ നാലുപേർക്ക്