ബെംഗളൂരു: ഐടി കമ്പനിയായ ഇൻഫോസിസിനെതിരെ വീണ്ടും പരാതിയുമായി ജീവനക്കാരുടെ സംഘടന. വിവിധ ക്യാമ്പസുകളിൽ നിന്ന് രണ്ടായിരത്തിലേറെ പേരെ റിക്രൂട്ട് ചെയ്യുകയും, രണ്ടുവർഷം പിന്നിട്ടിട്ടും ഇവർക്ക് ജോലി നൽകിയിട്ടില്ലെന്നുമുള്ള പരാതിയുമായാണ് ജീവനക്കാരുടെ സംഘടന വീണ്ടും കേന്ദ്ര തൊഴിൽ മന്ത്രാലയത്തെ സമീപിച്ചത്.
പൂനെ ആസ്ഥാനമായുള്ള നാസന്റ് ഇൻഫർമേഷൻ ടെക്നോളജി എംപ്ളോയീസ് സെനറ്റ് (നൈറ്റ്സ്) നൽകിയ പരാതി പരിശോധിച്ച് റിപ്പോർട് സമർപ്പിക്കാൻ കഴിഞ്ഞമാസം കർണാടക സർക്കാരിന് കേന്ദ്ര തൊഴിൽ മന്ത്രാലയം നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, കർണാടക തൊഴിൽ വകുപ്പ് വളരെ നിരുത്തരവാദപരമായാണ് വിഷയത്തെ സമീപിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് നൈറ്റ്സ് ഇന്നലെ വീണ്ടും കേന്ദ്രത്തെ സമീപിച്ചത്.
2022 മുതൽ റിക്രൂട്ട് ചെയ്ത ബിരുദധാരികൾക്ക് ഇതുവരെ ജോലി നൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഓഗസ്റ്റ് 20നാണ് ഇവർ ആദ്യം പരാതി നൽകിയത്. സിസ്റ്റം എൻജിനിയർ, ഡിജിറ്റൽ സ്പെഷ്യൽ എൻജിനിയർ തസ്തികയിലേക്കാണ് ഇൻഫോസിസ് 2022-23ൽ ക്യാമ്പസ് റിക്രൂട്ട്മെന്റ് നടത്തിയത്. 2022 ഏപ്രിലിൽ തന്നെ ഓഫർ ലെറ്റർ ലഭിച്ചവർക്കാണ് ഇനിയും ജോലിയിൽ അവസരം ലഭിക്കാത്തതെന്നാണ് പരാതി.
Most Read| 116ആം വയസിൽ ലോക മുത്തശ്ശി റെക്കോർഡ്; കൊടുമുടി കീഴടക്കിയത് രണ്ടുതവണ