മുംബൈ: റിസർവ് ബാങ്ക് അടിസ്‌ഥാന പലിശനിരക്ക് (റിപ്പോ റേറ്റ്) വീണ്ടും 0.25% വെട്ടിക്കുറച്ചു. ഫെബ്രുവരിയിലും കാൽ ശതമാനം കുറച്ചിരുന്നു. 6.25 ശതമാനത്തിൽ നിന്ന് 6 ശതമാനമായാണ് റീപ്പോ ഇന്ന് കുറച്ചതെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്‌ജയ് മൽഹോത്ര വ്യക്‌തമാക്കി.
ബാങ്കുകൾ വിതരണം ചെയ്യുന്ന ഭവന, വാഹന, വിദ്യാഭ്യാസ, കാർഷിക, സ്വർണപ്പണയ, മറ്റ് വ്യക്‌തിഗത വായ്‌പകളുടെ പലിശനിരക്കും ആനുപാതികമായി കുറയുമെന്നത് ജനങ്ങൾക്ക് വൻ ആശ്വാസമാകും. ട്രംപിന്റെ താരിഫ് നയം മൂലം ആഗോളതലത്തിൽ ഉണ്ടായേക്കാവുന്ന സാമ്പത്തിക ദുർബലവാസ്‌ഥ കൂടി കണക്കിലെടുത്താണ് തീരുമാനം.
യുഎസിന്റെ 26% തീരുവ ബാധിക്കാനിടയുള്ളതിനാൽ അടിസ്‌ഥാന നിരക്ക് കുറച്ചു വളർച്ചയ്‌ക്ക് അനുകൂല നിലപാട് സ്വീകരിക്കുകയെന്ന നയമാണ് റിസർവ് ബാങ്ക് സ്വീകരിച്ചത്. സമ്പദ്ഘടനയ്‌ക്ക് കരുത്തുപകരാൻ പണലഭ്യത വർധിപ്പിക്കാനുള്ള നടപടികളുമായി ആർബിഐ മുന്നോട്ടുപോവുകയാണ്. രാജ്യത്തെ പണപ്പെരുപ്പം നാല് ശതമാനത്തിന് താഴെ നിർത്തുകയെന്ന ലക്ഷ്യം കൈവരിച്ചതും ആർബിഐക്ക് ആൽമവിശ്വാസം നൽകിയിട്ടുണ്ട്. ഫെബ്രുവരിയിൽ 3.61 ശതമാനമായിരുന്നു പണപ്പെരുപ്പം.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ