ഇസ്‌ലാമാബാദ്: എല്ലാ തർക്കങ്ങളും പരിഹരിക്കാൻ ഇന്ത്യയുമായി സംയോജിത ചർച്ചയ്‌ക്ക് തയ്യാറാണെന്ന് പാക്ക് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇസ്‌ഹാഖ് ദർ. പാക്ക് പാർലമെന്റിന്റെ ഉപരിസഭയായ സെനറ്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വെടിനിർത്തൽ മേയ് 18 വരെ നീട്ടിയതായും അദ്ദേഹം അവകാശപ്പെട്ടു.
”ഇന്ത്യ-പാക്ക് സൈനിക തലത്തിൽ നടന്ന ചർച്ചയിലാണ് വെടിനിർത്തൽ നീട്ടിയത്. എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് ആത്യന്തികമായി രാഷ്‌ട്രീയ സംഭാഷണം നടക്കേണ്ടതുണ്ട്. സംയോജിതമായി ചർച്ച നടത്തുമെന്ന് ഞങ്ങൾ ലോകത്തോട് പറഞ്ഞിട്ടുണ്ട്”- ഇസ്ഹാഖ് ദർ പറഞ്ഞു.
അതേസമയം, പാക്ക് ഉപപ്രധാനമന്ത്രിയുടെ പ്രസ്‌താവനയോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല. ഭീകരത, പാക്ക് അധിനിവേശ കശ്‌മീർ എന്നീ വിഷയങ്ങളിൽ മാത്രമേ പാക്കിസ്‌ഥാനുമായി ഇനി ചർച്ചയുള്ളൂവെന്ന് നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്‌തമാക്കിയിരുന്നു. കശ്‌മീർ വിഷയത്തിൽ ഇടപെടൽ നടത്താമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് വാഗ്‌ദാനം ചെയ്‌ത പശ്‌ചാത്തലത്തിൽ കൂടിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്‌താവന.
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിച്ചപ്പോഴായിരുന്നു പ്രധാനമന്ത്രി നിലപാട് വ്യക്‌തമാക്കിയത്. ഇതിനിടെ, സിന്ധൂനദീജല കരാർ നിയമവിരുദ്ധമായി നിർത്തിവെച്ചതിലൂടെ പാക്കിസ്‌ഥാന്റെ വെള്ളം തടയാനുള്ള ഏതൊരു ശ്രമത്തെയും യുദ്ധനടപടിയായി കണക്കാക്കുമെന്നും പാക്ക് ഉപപ്രധാനമന്ത്രി പറഞ്ഞിരുന്നു.
എന്നാൽ, വെള്ളവും രക്‌തവും ഒന്നിച്ചൊഴുകില്ലെന്ന് പ്രധാനമന്ത്രി പാക്കിസ്‌ഥാന് മറുപടി നൽകിയിരുന്നു. ”ഇത് യുദ്ധത്തിന്റെ കാലഘട്ടമല്ല. ഭീകരതയുടേതുമല്ല. ഇന്ത്യ ശക്‌തമാവുകയാണ്. അപ്പോൾ ശക്‌തി പ്രകടിപ്പിക്കേണ്ടതായും വരും. ഭീകരതയ്‌ക്കൊപ്പം ചർച്ചയും വ്യാപാരവും ഒന്നിച്ചുപോകില്ല. വെള്ളവും രക്‌തവും ഒന്നിച്ചൊഴുകില്ല”- പ്രധാനമന്ത്രി വ്യക്‌തമാക്കി.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!







































