റാവൽപിണ്ടി: ആദിയാല ജയിലിൽ തടവിൽ കഴിയുന്ന പാക്കിസ്‌ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ റാവൽപിണ്ടിയിൽ സർക്കാർ കർഫ്യൂ ഏർപ്പെടുത്തി. പൊതുചടങ്ങുകളും റാലികളും കൂടിച്ചേരലുകളും നിരോധിച്ചു.
ഇമ്രാൻ ഖാന്റെ പാർട്ടിയായ പാക്കിസ്‌ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) പാർട്ടിയുടെ പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനം. ഇമ്രാൻ ഖാനെ ജയിലിൽ കാണാൻ അനുവദിക്കണമെന്നും നിലവിലെ ആരോഗ്യാവസ്‌ഥ വെളിപ്പെടുത്തണമെന്നും പാർട്ടി ആവശ്യപ്പെടുന്നു.
ഇമ്രാൻ ഖാൻ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടെന്നും മൃതദേഹം മാറ്റിയെന്നും അഫ്‌ഗാനിസ്‌ഥാനിലെയും ബലൂചിസ്‌ഥാനിലെയും ചില സാമൂഹിക മാദ്ധ്യമങ്ങളിൽ വാർത്ത വന്നതിനെ തുടർന്ന് പാക്കിസ്‌ഥാനിൽ വലിയ പ്രതിഷേധമാണ് നടക്കുന്നത്. വാർത്ത നിഷേധിച്ച അധികൃതർ ഇമ്രാൻ ഖാനെ കാണാൻ കുടുംബത്തെ അനുവദിച്ചിട്ടില്ല.
സർക്കാരിന് എന്തൊക്കെയോ മറച്ചു വെയ്‌ക്കാനുള്ളതിനാലാണ് ആരെയും കാണാൻ അനുവദിക്കാത്തതെന്നാണ് പിടിഐ നേതാക്കൾ പറയുന്നത്. ഇമ്രാനെ കാണാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആദിയാല ജയിലിന് പുറത്ത് കാത്തുനിന്ന സഹോദരിമാരായ അലീമ ഖാൻ, ഡോ. ഉസ്‌മ ഖാൻ, നോറീൻ നിയാസി എന്നിവരെ പോലീസ് ബലം പ്രയോഗിച്ച് നീക്കുകയും മർദ്ദിക്കുകയും ചെയ്‌തത് അഭ്യൂഹങ്ങൾക്ക് ആക്കം കൂടിയിരുന്നു.
ഇതോടെ ഇമ്രാന്റെ പാർട്ടിയുടെ ആയിരക്കണക്കിന് പ്രവർത്തകരാണ് ജയിലിന് മുന്നിലേക്ക് ഒഴുകിയെത്തിയത്. ഒരുമാസമായി കുടുംബാംഗങ്ങൾക്കോ അഭിഭാഷകർക്കോ ഇമ്രാനെ കാണാൻ അനുമതി ലഭിച്ചിട്ടില്ല.
Most Read| മരം നടന്നു നീങ്ങുമോ? ഈ പനകൾ നടക്കും, എവിടെയും അടങ്ങിയിരിക്കില്ല!








































