പാലക്കാട്: ഒറ്റപ്പാലം നഗരത്തോട് ചേർന്ന തോട്ടക്കരയിൽ ഇരട്ടക്കൊലപാതകം. ദമ്പതികളെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തോട്ടക്കര നാലകത്ത് നസീർ (63), ഭാര്യ സുഹറ (60) എന്നിവരാണ് മരിച്ചത്. ഇവരുടെ വളർത്തുമകളായ സുൽഫിയത്തിന്റെ നാലുവയസുള്ള മകനും ഗുരുതരമായി പരിക്കേറ്റു.
യുവതി നാല് വയസുകാരനുമായി വീടിന് പുറത്തേക്ക് എത്തിയപ്പോഴാണ് നാട്ടുകാർ വിവരം അറിയുന്നത്. പോലീസ് എത്തിയപ്പോൾ വീട്ടിൽ നിന്നും സുൽഫിയത്തിന്റെ ഭർത്താവ് പൊന്നാനി സ്വദേശി മുഹമ്മദ് റാഫി ഓടിരക്ഷപ്പെട്ടു. റാഫിയുടെ കൈഞരമ്പ് മുറിച്ച നിലയിലായിരുന്നു. പ്രദേശത്തെ പള്ളിക്കാട്ടിലേക്ക് ഓടിരക്ഷപ്പെട്ട മുഹമ്മദ് റാഫിയെ പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലിൽ പുലർച്ചെ നാലുമണിയോടെ കണ്ടെത്തി.
കുടുംബപ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. മുഹമ്മദ് റാഫിയും സുൽഫിയത്തും ഏറെനാളായി അകന്നുകഴിയുകയാണ്. ഇവരുടെ വിവാഹമോചന കേസും കോടതിയിലുണ്ട്. അതേസമയം, ഭർതൃവീട്ടുകാർ കുഞ്ഞിനെ കാണാൻ അനുവദിക്കുന്നില്ലെന്ന് യുവാവ് പരാതിപ്പെട്ടിരുന്നതായും അറിയുന്നു.
ഞായറാഴ്‌ച രാത്രി 12 മണിയോടെയാണ് നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകം. ഗുരുതരമായി പരിക്കേറ്റ നാലുവയസുകാരനെ ആദ്യം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം പിന്നീട് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപ്പോയി. പിടികൂടിയ യുവാവിനെ ചോദ്യം ചെയ്‌തുവരികയാണ്.
Most Read| 4.25 കിലോഗ്രാം ഭാരം, ലോകത്തെ ഏറ്റവും വലിയ മാങ്ങ ലാറ്റിനമേരിക്കയിൽ!



































