ന്യൂഡെൽഹി: 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷ ഉറപ്പാക്കുന്നതിനാണ് പെട്രോളിയം ഉൽപ്പന്നങ്ങൾ വാങ്ങുന്ന കാര്യത്തിൽ ഇന്ത്യ മുൻഗണന നൽകുന്നതെന്ന് വിദേശകാര്യ മന്ത്രാലയം. ഇത് സർക്കാരിന്റെ പരമപ്രധാനമായ ലക്ഷ്യമാണെന്ന് പലതവണ പരസ്യമായി വ്യക്തമാക്കിയതാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്താൻ സമ്മതിച്ചു എന്ന യുഎസിന്റെ അവകാശ വാദത്തോടുള്ള പ്രതികരണമായാണ് ജയ്സ്വാൾ ഇക്കാര്യം പറഞ്ഞത്. വിപണി സാഹചര്യങ്ങൾക്കും മാറിക്കൊണ്ടിരിക്കുന്ന രാജ്യാന്തര ചലനങ്ങൾക്കും അനുസൃതമായി ഊർജ സ്രോതസുകളിൽ വൈവിധ്യം കൊണ്ടുവരിക എന്നതാണ് ഇന്ത്യയുടെ തന്ത്രം. ഇന്ത്യയുടെ എല്ലാ നടപടികളും ഈ ലക്ഷ്യം മുൻനിർത്തി മാത്രമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആഗോള വിതരണ ശൃംഖലയിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ, വാണിജ്യപരമായ ലാഭമുണ്ടെങ്കിൽ വെനസ്വേലയിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും എണ്ണ വാങ്ങാൻ ഇന്ത്യ തയ്യാറാണെന്നും ജയ്സ്വാൾ ചൂണ്ടിക്കാട്ടി.
2019-20 വരെ ഇന്ത്യ വെനസ്വേലയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്തിരുന്നുവെങ്കിലും പിന്നീട് അത് നിർത്തേണ്ടി വന്നു. 2023-24ൽ വീണ്ടും ആരംഭിച്ചെങ്കിലും ഉപരോധങ്ങൾ ഏർപ്പെടുത്തിയതോടെ ഇറക്കുമതി തടസപ്പെട്ടു.
വെനസ്വേലയിലെ ദേശീയ എണ്ണക്കമ്പനിയുമായി ഇന്ത്യൻ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് 2008 മുതൽ പങ്കാളിത്തമുണ്ട്. ലഭ്യതയും വാണിജ്യപരമായ മെച്ചവും പരിഗണിച്ച് വെനസ്വേല ഉൾപ്പടെ ഏത് ഭൂപ്രദേശത്ത് നിന്നും എണ്ണ വാങ്ങുന്നതിനുള്ള സാധ്യതകൾ ഇന്ത്യ പരിശോധിച്ച് കൊണ്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Most Read| എട്ടുമാസത്തെ ചികിൽസ; അർബുദത്തെ തോൽപ്പിച്ചു, പിന്നാലെ പിഎച്ച്ഡി നേടി സൂര്യകല




































