തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുമായുള്ള ബന്ധത്തെ കുറിച്ചുള്ള മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാദം പൊളിയുന്നു. പോറ്റിക്കൊപ്പമുള്ള കടകംപള്ളി സുരേന്ദ്രന്റെ കൂടുതൽ ചിത്രങ്ങൾ പുറത്തുവന്നു. പോറ്റിയുടെ കുടുംബവുമൊത്തുള്ള ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുടെ പിതാവിന്റെ ചടങ്ങിൽ പങ്കെടുക്കാനാണ് അദ്ദേഹത്തിന്റെ വീട്ടിൽ പോയതെന്നാണ് കടകംപള്ളി ആദ്യം പറഞ്ഞിരുന്നത്. ഒരു പ്രാവശ്യം മാത്രം പോയെന്നും അന്ന് തനിക്കൊപ്പം രാജു എബ്രഹാം ഉണ്ടായിരുന്നു എന്നുമാണ് കടകംപള്ളി ആദ്യം പറഞ്ഞത്. അവിടെയുണ്ടായിരുന്ന ഒരു സമ്മാനപ്പൊതി എടുത്ത് കൊടുത്തുവെന്നുമായിരുന്നു കടകംപള്ളിയുടെ വിശദീകരണം.
എന്നാൽ, പോറ്റിയുമായി കടകംപള്ളിക്ക് അടുത്ത ബന്ധമുണ്ടെന്നും വീട്ടിലെ സന്ദർശകനായിരുന്നു എന്നും തെളിയിക്കുന്ന ചിത്രമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. പോറ്റിയുടെ വീട് തന്നെയാണ് ചിത്രത്തിൽ കാണുന്നത്. പോറ്റിയുടെ അമ്മാവന്റെ മകൾ പരീക്ഷയിൽ ഉന്നത വിജയം നേടിയിരുന്നു. കടകംപള്ളി വീട്ടിൽ വന്ന സമയത്ത് ആ കുട്ടിയെ വിളിച്ചുവരുത്തി സമ്മാനം നൽകുന്ന ചിത്രമാണ് പോറ്റി പകർത്തി സൂക്ഷിച്ചതും ഇപ്പോൾ പുറത്തുവന്നിരിക്കുന്നതും.
കടകംപള്ളി സുരേന്ദ്രനെ എസ്ഐടി നേരത്തെ ചോദ്യം ചെയ്‌തിരുന്നു. പുതിയ ചിത്രങ്ങൾ കൂടി പുറത്തുവന്ന സാഹചര്യത്തിൽ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം. അതിനിടെ, കഴിഞ്ഞദിവസം യുഡിഎഫ് കൺവീനറും ആറ്റിങ്ങൽ എംപിയുമായ അടൂർ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്‌തിരുന്നു. ആദ്യമായാണ് ഒരു കോൺഗ്രസ് നേതാവിനെ കേസിൽ ചോദ്യം ചെയ്‌തത്.
Most Read| എട്ടുമാസത്തെ ചികിൽസ; അർബുദത്തെ തോൽപ്പിച്ചു, പിന്നാലെ പിഎച്ച്ഡി നേടി സൂര്യകല



































