കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ നടൻ ജയറാമിനെ ചോദ്യം ചെയ്യാൻ ഇഡി. അടുത്ത ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകി. കേസുമായി ബന്ധപ്പെട്ട് നേരത്തെ എസ്ഐടിയും ജയറാമിൽ നിന്ന് മൊഴിയെടുത്തിരുന്നു.
രണ്ടാഴ്ച മുൻപ് ചെന്നൈയിലെ വീട്ടിലെത്തിയാണ് എസ്ഐടി നടന്റെ മൊഴിയെടുത്തത്. കേസിലെ സാക്ഷി എന്ന നിലയിലായിരുന്നു ചോദ്യം ചെയ്യൽ. ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളും സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കാര്യങ്ങളുമടക്കം ഇഡി പരിശോധിക്കുമെന്നാണ് വിവരം. പോറ്റിയെയും ചോദ്യം ചെയ്യലിനായി പോറ്റി വിളിപ്പിച്ചേക്കുമെന്നാണ് സൂചന.
സ്വർണപ്പാളികൾ ജയറാമിന്റെ വീട്ടിൽ പ്രദർശിപ്പിക്കുകയും പൂജയ്ക്ക് വയ്ക്കുകയും ചെയ്ത ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. തുടർന്ന് സ്വർണക്കവർച്ച സംബന്ധിച്ച വാർത്തകൾ പുറത്തുവന്നപ്പോൾ സ്വർണപ്പാളി തന്റെ വീട്ടിലെത്തിച്ച സംഭവം ജയറാം സ്ഥിരീകരിച്ചിരുന്നു. പോറ്റിയുമായി ശബരിമലയിൽ നിന്നുള്ള പരിചയമാണെന്നും തന്റെ കൈയിൽ നിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നും ആയിരുന്നു ജയറാം അന്ന് പ്രതികരിച്ചത്.
ശബരിമല ശ്രീകോവിലിലേക്ക് പുതുതായി നിർമിച്ച സ്വർണപ്പാളികൾ വീട്ടിൽ പൂജയ്ക്ക് വെച്ചാൽ ഐശ്വര്യമുണ്ടാകുമെന്ന് പോറ്റി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൂജ നടത്തിയത്. ഇതിന് പുറമെ ക്ഷേത്രത്തിൽ വെച്ചുനടന്ന പൂജയിൽ പങ്കെടുത്തതായും ജയറാം മൊഴി നൽകിയിരുന്നു.
Most Read| ‘എസ്ഐആർ പൂർത്തീകരിച്ചേ പറ്റൂ, തടസപ്പെടുത്തരുത്’; മുന്നറിയിപ്പുമായി സുപ്രീം കോടതി





































