ഭുവനേശ്വർ: ഒഡീഷയിലെ എസ്സിബി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ പത്ത് രോഗികൾ മരിച്ചു. രോഗികളെ രക്ഷപ്പെടുത്തുന്നതിനിടെ 11 ആശുപത്രി ജീവനക്കാർക്ക് പൊള്ളലേറ്റു. മുഖ്യമന്ത്രി മോഹൻ ചരൺ മാജി ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തി.
ട്രോമ കെയർ ഐസിയുവിലും തൊട്ടടുത്തുള്ള ഐസിയു വാർഡിലുമായി 23 രോഗികളാണ് ഉണ്ടായിരുന്നത്. ഏഴുപേർ തീപിടിത്തത്തിലും മൂന്നുപേർ രക്ഷാപ്രവർത്തനത്തിനിടെ പൊള്ളലേറ്റോ ശ്വാസംമുട്ടിയോ മരിച്ചെന്നാണ് അധികൃതർ പറയുന്നത്. ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഗുരുതരാവസ്ഥയിലുള്ള രോഗികളെ ചികിൽസിച്ചിരുന്ന ട്രോമ കെയർ വിഭാഗത്തിലെ ഐസിയുവിലാണ് തീ പടർന്നത്. ഫയർ സർവീസ് ഡിജിയോട് അടിയന്തിര അന്വേഷണം നടത്തി റിപ്പോർട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു. കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരിക്കേറ്റവർക്ക് മികച്ച ചികിൽസ ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി.
മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 25 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പുലർച്ചെ 2.30നും 3നും ഇടയിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേനാംഗങ്ങൾ ഉടൻ തന്നെ സ്ഥലത്തെത്തി തീയണച്ചു. ആശുപത്രി ജീവനക്കാരും പോലീസും ബന്ധുക്കളും ചേർന്ന് ഐസിയുവിൽ ഉണ്ടായിരുന്ന രോഗികളെ മറ്റു വാർഡുകളിലേക്ക് മാറ്റി. ദുരന്തത്തിൽ പ്രതിപക്ഷ നേതാവ് നവീൻ പട്നായിക് അനുശോചനം രേഖപ്പെടുത്തി.
Most Read| കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ ഒമ്പതിന്, വോട്ടെണ്ണൽ മേയ് നാലിന്



































