തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടിത്തത്തിന് പിന്നാലെ രോഗികൾ മരിച്ചെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. ബൈക്ക് അപകടത്തെ തുടർന്ന് മരിച്ച നെയ്യാറ്റിൻകര സ്വദേശി സനീഷിന്റെ ബന്ധുക്കളാണ് പരാതി ഉന്നയിക്കുന്നത്.
തീപിടിത്തത്തിന് ശേഷമാണ് സനീഷിന്റെ നില വഷളായത് എന്നാണ് ബന്ധുക്കളുടെ പരാതി. മരിച്ച ഓയൂർ സ്വദേശി കൃഷ്ണൻകുട്ടിയുടെ നില വഷളായതും ഐസിയു മാറ്റത്തിന് ശേഷമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. മാർച്ച് 17നാണ് മൾട്ടി സ്പെഷ്യാലിറ്റി ബ്ളോക്കിലെ രണ്ടാം നിലയിലെ അത്യാഹിത വിഭാഗത്തിൽ തീപിടിത്തം ഉണ്ടായത്.
ഇതേത്തുടർന്ന് ഐസിയുവിൽ ഉണ്ടായിരുന്ന രോഗികളെയും സ്റ്റാഫിനെയും മാറ്റിയിരുന്നു. പൊട്ടിത്തെറിച്ച വെന്റിലേറ്റർ യൂണിറ്റ് ഉപയോഗിച്ചിരുന്നത് സനീഷിന് വേണ്ടിയായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. തീപിടിത്തം ഉണ്ടായ ദിവസം 12.45നാണ് കൃഷ്ണൻകുട്ടി മരിച്ചത്. സനീഷ് മരിച്ചത് തീപിടിത്തം ഉണ്ടായതിന്റെ പിറ്റേന്ന് രാവിലെയാണ്.
അതേസമയം, ആരോപണം നിഷേധിച്ച് മെഡിക്കൽ കോളേജ് അധികൃതർ രംഗത്തെത്തി. രോഗികളെയെല്ലാം കൃത്യമായാണ് മറ്റു ഐസിയുവിലേക്ക് മാറ്റി പ്രവേശിപ്പിച്ചതെന്നും തീപിടിത്തം മരണകാരണം ആയിട്ടില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം. ഗുരുതരാവസ്ഥയിൽ ആയിരുന്ന രോഗികളാണ് മരിച്ചത്. മരണങ്ങൾക്ക് തീപിടിത്തവുമായി ബന്ധമില്ലെന്നും അധികൃതർ വിശദീകരിച്ചു.
Most Read| ഇത് അത്ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ







































