ക്രിക്കറ്റിൽ ചരിത്രനേട്ടം സ്വന്തമാക്കി ബ്രസീലിലെ വനിതാ താരം. അന്താരാഷ്‌ട്ര ട്വന്റി 20 മൽസരത്തിൽ ഒരു ഇന്നിങ്‌സിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമെന്ന നേട്ടമാണ് ബ്രസീലിന്റെ ഫാസ്‌റ്റ് ബൗളർ ലോറ കാർഡോസോ സ്വന്തമാക്കിയത്.
ഫുട്‍ബോൾ ചരിത്രനേട്ടങ്ങൾ ഏറെയുണ്ടെങ്കിലും, ക്രിക്കറ്റ് ചരിത്രത്തിൽ ബ്രസീലിന് എടുത്തുപറയാവുന്ന നേട്ടമാണിത്. കലഹാരി വുമൺസ് ക്രിക്കറ്റ് ടി-20യിൽ ലെസോതോ വുമൺസിനെതിരെ നടന്ന മൽസരത്തിൽ ഒമ്പത് വിക്കറ്റ് നേടിയാണ് ലോറ ചരിത്രനേട്ടം സ്വന്തമാക്കിയത്.
പുരുഷ- വനിതാ ട്വന്റി-20യിൽ ഇതുവരെ ആരും ഒമ്പത് വിക്കറ്റ് സ്വന്തമാക്കിയിട്ടില്ല. മൽസരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബ്രസീൽ വുമൺസ് നിശ്‌ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 208 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലെസോതോ വുമൺസിനെ 6.2 ഓവറിൽ വെറും 13 റൺസിന് ഓൾ ഔട്ട് ചെയ്‌താണ് ബ്രസീൽ ജയിച്ചത്.
ലെസോതോയുടെ ആദ്യ ഒമ്പത് വിക്കറ്റും വീഴ്‌ത്തി മിന്നും പ്രകടനം നടത്തിയത് ലോറയായിരുന്നു. രണ്ട് മെയ്‌ഡൻ അടക്കം ലോറ ചെയ്‌ത മൂന്ന് ഓവറിൽ നിന്നാണ് ഒമ്പത് വിക്കറ്റുകൾ വീഴ്‌ത്താൻ സാധിച്ചത്. ശേഷിച്ച ഒരു വിക്കറ്റ് നേടിയത് മരിയാനിഓർട്ടറാണ്. ട്വന്റി-20യിൽ ആദ്യമായാണ് ഒരു താരം ഒമ്പത് വിക്കറ്റുകൾ നേടുന്നത്. മാത്രമല്ല, എറിഞ്ഞ അഞ്ച് പന്തിൽ നിന്ന് അഞ്ച് വിക്കറ്റ് നേടിയും താരം റെക്കോർഡിട്ടു.
2025ൽ മ്യാൻമാറിനെതിരായ മൽസരത്തിൽ ഭൂട്ടാന്റെ സോനം യെഷെ ഏഴ് റൺസ് വഴങ്ങി എട്ട് വിക്കറ്റ് നേടിയിരുന്നു. ഈ റെക്കോർഡ് തിരുത്തിക്കുറിച്ചാണ് ലോറ തിളങ്ങിയത്. മാത്രമല്ല, ട്വന്റി-20യിൽ മങ്കോളിയക്കെതിരെ ഇന്തൊനീഷ്യയുടെ റോഹ്‌മാലിയ റൺസൊന്നും വഴങ്ങാതെ നേടിയ ഏഴ് വിക്കറ്റിന്റെ റെക്കോർഡും ലോറ മറികടന്നു.
Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ




































