തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ തൃശൂർ പൂരം വെടിക്കെട്ട് ഇല്ലാതെ നടത്താൻ ധാരണയായി. ഇന്ന് രാവിലെ 10.30ന് തൃശൂർ കലക്ട്രേറ്റിൽ മന്ത്രി വിഎൻ. വാസവന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
ആചാരപരമായ ചടങ്ങുകൾക്ക് മാത്രം പ്രാധാന്യം നൽകും. കുടമാറ്റം 15 മിനിറ്റ് മാത്രമായി ചുരുക്കാനാണ് തീരുമാനം. സാധാരണ ഒരുമണിക്കൂർ നേരമായിരുന്നു കുടമാറ്റം. പത്തിൽ താഴെ കുടകൾ മാത്രമായിരിക്കും മാറ്റുക. സാധാരണയായി പൂരം അവസാനിക്കുന്ന സമയത്താണ് വെടിക്കെട്ട് നടത്തുക. ഇത്തവണ ഈ വെടിക്കെട്ടിന് പകരം കതിന പൊട്ടിക്കും.
പകൽപ്പൂരത്തിന് ശേഷമുള്ള പകൽ വെടിക്കെട്ടും വേണ്ടെന്ന് വെച്ചിട്ടുണ്ട്. അതേസമയം, ആനകളുടെ എണ്ണത്തിലും മേളത്തിന്റെ കാര്യത്തിലും വ്യത്യാസമുണ്ടാകില്ല. 15 ആനകൾ വീതം ഇരുപക്ഷത്തുമായി അണിനിരക്കും. നാളെ മുതൽ നടത്താനിരുന്ന ചമയ പ്രദർശനം 25 മുതൽ നടക്കും. ഇലഞ്ഞിത്തറ മേളം, മഠത്തിൽ വരവ് ഉൾപ്പടെയുള്ള പ്രധാന ചടങ്ങുകൾ ആഘോഷങ്ങളില്ലാതെ ആചാരമായി മാത്രം നടത്തും.
ഇത്തവണത്തെ തൃശൂർ പൂരം വെടിക്കെട്ട് ഒഴിവാക്കി നടത്താൻ ദേവസ്വങ്ങൾക്കിടയിൽ നേരത്തെ ധാരണയായിരുന്നു. അതേസമയം, സ്ഫോടനത്തിൽ കാണാതായ നാലുപേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ചികിൽസയിലിരുന്ന ഒരാൾകൂടി മരിച്ചതോടെ സർക്കാർ പത്ത് മരണം സ്ഥിരീകരിച്ചു. 12 പേർ ചികിൽസയിലാണ്.
Most Read| ഇത് അത്ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ





































