ടെഹ്‌റാൻ: വെടിനിർത്തൽ കരാറിന് വേണ്ട പുതുക്കിയ നിർദ്ദേശങ്ങൾ ഇറാൻ യുഎസിന് കൈമാറിയതായി റിപ്പോർട്. പാക്കിസ്‌ഥാൻ മുഖാന്തരമാണ് റിപ്പോർട് കൈമാറിയതെന്നാണ് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസി പുറത്തുവിട്ട റിപ്പോർട്. ഇറാൻ നേരത്തെ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ യുഎസ് പ്രസിഡണ്ട് തള്ളിയതിന് പിന്നാലെയാണിത്.
അതേസമയം, പുതുക്കിയ നിർദ്ദേശങ്ങൾ എന്തൊക്കെ എന്നത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. നാവിക ഉപരോധം പിൻവലിച്ചാൽ ഹോർമുസ് കടലിടുക്ക് തുറക്കാമെന്നും ആണവപദ്ധതി സംബന്ധിച്ച് ചർച്ച പിന്നീടാകാമെന്നുമാണ് ഇറാൻ ആദ്യം യുഎസിനുമേൽ വെച്ച നിർദ്ദേശങ്ങളിൽ ഉള്ളത്. എന്നാൽ, ആണവായുധം ഉണ്ടാകില്ലെന്ന് ഉറപ്പാക്കാതെ ഇറാനുമായി കരാറില്ലെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ടിവി അഭിമുഖത്തിൽ പറഞ്ഞിരുന്നു.
സഖ്യ കക്ഷിയായ റഷ്യയുമായി ചർച്ച ചെയ്‌തതിന് ശേഷമാണ് ഇറാൻ യുഎസിന് മേൽ നിർദ്ദേശങ്ങൾ വച്ചത്. ഹോർമുസ് കടലിടുക്ക് തുറക്കുക, യുദ്ധം അവസാനിപ്പിക്കുക, ആണവ ചർച്ചകൾ മാറ്റിവയ്‌ക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് ഇറാൻ ആദ്യം പാക്കിസ്‌ഥാൻ മുഖേന യുഎസിന് കൈമാറിയത്. എന്നാൽ, ട്രംപ് ഇവ തള്ളുകയായിരുന്നു. പിന്നാലെയാണ് പുതിയ നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചത്.
ഇറാന്റെ കപ്പലുകൾക്കുള്ള ഉപരോധം തുടരുമെന്ന് ട്രംപ് നേരത്തെ ആവർത്തിച്ചിരുന്നു. ഇറാൻ കപ്പലുകൾക്കും തുറമുഖങ്ങൾക്കും ഉപരോധം ഏർപ്പെടുത്തുന്നതോടെ ഇറാനെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കി ചർച്ചയിലേക്ക് എത്തിക്കാനാകുമെന്നാണ് ട്രംപിന്റെ പ്രതീക്ഷ.
അതിനിടെ, ഇറാനെ കൂടുതൽ സമ്മർദ്ദത്തിലാക്കാനുള്ള സൈനിക നീക്കങ്ങൾ സംബന്ധിച്ച് യുഎസ് ചർച്ച നടത്തുന്നുണ്ടെന്നാണ് വിവരം. ഇറാനിൽ സാധ്യമായ പുതിയ സൈനിക നടപടികളെ കുറിച്ചുള്ള വിശദമായ റിപ്പോർട് യുഎസ് സെൻട്രൽ കമാൻഡ് തലവൻ അഡ്‌മിറൽ ബ്രാഡ് കൂപ്പർ, പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് കൈമാറിയതായാണ് വിവരം.
ചർച്ചകൾ വഴിമുട്ടിയ സാഹചര്യത്തിൽ ഇറാനെ സമ്മർദ്ദത്തിൽ ആക്കുന്നതിന് കുറഞ്ഞ സമയത്തിനുള്ളിൽ ശക്‌തമായ ഒരാക്രമണ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നാണ് യുഎസ് മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്. ഹോർമുസ് കടലിടുക്കിന്റെ ഭാഗങ്ങൾ ഏറ്റെടുക്കുകയും ഇറാനിൽ നിന്ന് ശുദ്ധീകരിച്ച യുറേനിയം ശേഖരം പിടിച്ചെടുക്കാൻ പ്രത്യേക സേനയെ അയക്കുകയും ചെയ്യുന്നത് ഉൾപ്പടെയുള്ള മറ്റു നടപടികളും തയ്യാറാക്കുന്നുണ്ടെന്നാണ് റിപ്പോർട്.
അതിനിടെ, 6000 ടണ്ണിലധികം ആയുധങ്ങളും സൈനിക സാമഗ്രികളും യുഎസ് ഇസ്രയേലിലേക്ക് അയച്ചെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. അമേരിക്കയിൽ നിന്ന് 6500 ടൺ വ്യോമ, കരസേന വിഭാഗങ്ങൾക്കുള്ള വെടിക്കോപ്പുകളും, സൈനിക ട്രക്കുകൾ, ജോയിന്റ് ലൈറ്റ് ടാക്റ്റിക്കൽ വാഹനങ്ങൾ, മറ്റു സൈനിക ഉപകരണങ്ങൾ എന്നിവ വഹിച്ച രണ്ട് ചരക്ക് കപ്പലുകളും നിരവധി വിമാനങ്ങളും ഇസ്രയേലിൽ എത്തിയെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ചുള്ള ഇസ്രയേൽ മാദ്ധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
Most Read| പുതു ഹൃദയത്തിൻ സ്‌പന്ദനവുമായി അമാന വീണ്ടും അക്ഷരങ്ങളുടെ ലോകത്തേക്ക്









































