ന്യൂഡെൽഹി: കേരളത്തിലെ മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കുമെന്ന് സൂചന. നേതാക്കളുമായി ചർച്ച നടത്തിയ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും ഇന്ന് സോണിയ ഗാന്ധിയുമായി ചർച്ച നടത്തും. സോണിയ ഗാന്ധിയുടെ നിലപാട് ഇക്കാര്യത്തിൽ നിർണായകമാകും.
ഘടകകക്ഷികളുമായും മുതിർന്ന നേതാക്കളുമായും ദേശീയ നേതൃത്വം ചർച്ചകൾ തുടരുന്നുണ്ട്. വിഡി. സതീശൻ, രമേശ് ചെന്നിത്തല, കെസി. വേണുഗോപാൽ, സണ്ണി ജോസഫ് എന്നിവരുമായി ഖർഗെയും രാഹുലും ഇന്നലെ ചർച്ച നടത്തിയിരുന്നു. കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, എഐസിസി നിയമിച്ച നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്നിക് തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തിരുന്നു.
തീരുമാനം ഹൈക്കമാൻഡ് പ്രഖ്യാപിക്കുമെന്നാണ് മൂന്നുപേരെയും അറിയിച്ചത്. അതിനിടെ, ഇന്നലെ നടന്ന ചർച്ചയിൽ ഫ്ളക്സ് യുദ്ധത്തിൽ രാഹുൽ ഗാന്ധി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. ചർച്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളെ കണ്ട് മൂന്ന് നേതാക്കളും തെരുവുയുദ്ധം അവസാനിപ്പിക്കാൻ നിർദ്ദേശിക്കണമെന്ന് പറഞ്ഞു. പിന്നാലെ മൂവരും തങ്ങളുടെ പേരിലുള്ള പ്രകടനങ്ങൾ അവസാനിപ്പിക്കാനും ഫ്ളക്സ് ബോർഡുകൾ എടുത്തുമാറ്റാനും പ്രവർത്തകരോട് ആവശ്യപ്പെട്ടു.
അണികൾ ഇത് നടപ്പിലാക്കി തുടങ്ങിയിട്ടുണ്ട്. കെപിസിസി ഓഫീസിന് മുന്നിൽ സ്ഥാപിച്ചിരുന്ന ഫ്ളക്സുകൾ അടക്കം മാറ്റി. ഡെൽഹിയിലെ ചർച്ചകൾക്ക് ശേഷം വിഡി. സതീശൻ ഇന്ന് പുലർച്ചെ 1.15ന് നെടുമ്പാശേരിയിൽ വിമാനമിറങ്ങി. സതീശനെ ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ നൂറോളം പ്രവർത്തകർ ചേർന്ന് സ്വീകരിച്ചു. മാദ്ധ്യമങ്ങളോട് സതീശൻ പ്രതികരിച്ചില്ല. തുടർന്ന് ആലുവയിലെ വീട്ടിലേക്ക് പോയി. ചെന്നിത്തല ഇന്ന് കേരളത്തിലേക്ക് മടങ്ങും. കെസി ഡെൽഹിയിൽ തുടരും.
Most Read| പുതു ഹൃദയത്തിൻ സ്പന്ദനവുമായി അമാന വീണ്ടും അക്ഷരങ്ങളുടെ ലോകത്തേക്ക്



































