തിരുവനന്തപുരം: വിഡി. സതീശൻ സർക്കാർ രൂപീകരണ ചർച്ചകൾ അന്തിമ ഘട്ടത്തിലേക്ക്. മന്ത്രിമാരുടെയും വകുപ്പുകളുടെയും കാര്യത്തിൽ ഏകദേശ ധാരണയായതായാണ് വിവരം. ലീഗ് അടക്കമുള്ള ഘടകകക്ഷികളുമായി കോൺഗ്രസ് നേതൃത്വം ഇന്ന് വീണ്ടും ചർച്ച നടത്തും.
വകുപ്പുകളിൽ ഉച്ചയോടെ അന്തിമ ധാരണയാകും. മന്ത്രിമാരുടെ പട്ടിക വൈകീട്ടോടെ ഗവർണർക്ക് കൈമാറും. 21 അംഗ മന്ത്രിസഭയിൽ കോൺഗ്രസിന് മുഖ്യമന്ത്രിയടക്കം 12 പേരെ ലഭിക്കും. നാളെ രാവിലെ പത്തുമണിക്ക് തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ വിഡി. സതീശൻ മന്ത്രിസഭ സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേൽക്കും.
രമേശ് ചെന്നിത്തലയ്‌ക്ക് ആഭ്യന്തര വകുപ്പ് ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ചെന്നിത്തലയ്‌ക്ക് പുറമെ കോൺഗ്രസിൽ നിന്ന് കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ്, പിസി. വിഷ്‌ണുനാഥ്, കെ. മുരളീധരൻ, എം. ലിജു, ബിന്ദു കൃഷ്‌ണ, ചാണ്ടി ഉമ്മൻ, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, എപി. അനിൽകുമാർ, ടി. സിദ്ദിഖ്, ഷാനിമോൾ ഉസ്‌മാൻ, അൻവർ സാദത്ത്, ഐസി. ബാലകൃഷ്‌ണൻ, എൻ. ശക്‌തൻ, വിടി. ബൽറാം എന്നിവരാണ് മന്ത്രി സ്‌ഥാനം ഏറെക്കുറെ ഉറപ്പിച്ചത്.
മന്ത്രിസ്‌ഥാനത്ത് നിന്ന് ഒഴിവാക്കപ്പെടുന്നവരിൽ ഒരാൾ സ്‌പീക്കറാകും. മറ്റൊരാൾ ഡെപ്യൂട്ടി സ്‌പീക്കറോ ചീഫ് വിപ്പോ ആകും. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, റോജി എം ജോൺ, ഐസി. ബാലകൃഷ്‌ണൻ എന്നിവരുടെ പേര് സ്‌പീക്കർ സ്‌ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നു.
മുസ്‌ലിം ലീഗിന് അഞ്ച് മന്ത്രി സ്‌ഥാനങ്ങൾ നൽകും. ആദ്യ പരിഗണന പികെ. കുഞ്ഞാലിക്കുട്ടി, എൻ. ഷംസുദ്ധീൻ, പികെ. ബഷീർ, കെഎം ഷാജി എന്നിവർക്ക്. സാധ്യതാ പട്ടികയിൽ പാറയ്‌ക്കൽ അബ്‌ദുല്ല, വിഇ ഗഫൂർ, എകെഎം അഷ്‌റഫ്. കേരള കോൺഗ്രസ്: മോൻസ് ജോസഫ്, ഡെപ്യൂട്ടി സ്‌പീക്കർ/ ചീഫ് വിപ്പായി തോമസ് ഉണ്ണിയാടൻ അല്ലെങ്കിൽ അപു ജോൺ ജോസഫ്.
Most Read| ‘ലവൻ പുലിയാണ് കേട്ടോ’; ആക്രമിക്കാൻ വന്ന പുലിയെ കഴുത്തിന് പിടിച്ച് രക്ഷനേടി 13-കാരൻ




































