ബെംഗളൂരു: കർണാടകയിൽ ഡികെ. ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി. മുതിർന്ന കോൺഗ്രസ് നേതാവും ജലസേചന വകുപ്പ് മന്ത്രിയുമായ രാമലിംഗ റെഡ്‌ഡി മന്ത്രിസ്‌ഥാനം രാജിവെച്ചു. ചോദിച്ച വകുപ്പ് ലഭിക്കാത്തതിലുള്ള അതൃപ്‌തിയെ തുടർന്നാണ് രാജി.
സത്യപ്രതിജ്‌ഞ ചൊല്ലി അധികാരത്തിലേറിയതിന്റെ ദിവസങ്ങൾക്കകമാണ് രാജി. കഴിഞ്ഞ ദിവസം രാമലിംഗ റെഡ്‌ഡിയെ ജലസേചന വകുപ്പ് മന്ത്രിയായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ജലസേചന വകുപ്പ് ഏറ്റെടുക്കാനാവില്ലെന്നും ബെംഗളൂരു നഗരവികസന വകുപ്പ് വേണമെന്നും രാമലിംഗ റെഡ്‌ഡി ആവശ്യപ്പെട്ടിരുന്നു.
ഇത് മുഖ്യമന്ത്രി ഡികെ. ശിവകുമാറിനെ അറിയിക്കുകയും ചെയ്‌തിരുന്നു. എന്നാൽ, ഇത് നൽകാൻ തയ്യാറാകാത്തതിനെ തുടന്ന് രാമലിംഗ റെഡ്‌ഡി അസ്വസ്‌ഥനായിരുന്നു. തുടർന്നാണ് രാജി സമർപ്പിച്ചത്.
കർണാടക സർക്കാരിലെ ഏറ്റവും സ്വാധീനമുള്ള വകുപ്പായാണ് ബെംഗളൂരു നഗരവികസന മന്ത്രാലയത്തെ കാണുന്നത്. ഡികെ. ശിവകുമാർ മുഖ്യമന്ത്രിയാകുന്നതിന് മുമ്പുതന്നെ ഈ വകുപ്പ് രാമലിംഗ റെഡ്‌ഡിക്ക് വാഗ്‌ദാനം ചെയ്‌തിരുന്നുവെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ അവകാശപ്പെടുന്നു. ഡികെ അധികാരമേറ്റതിന് പിന്നാലെ കൃഷ്‌ണ ബൈര ഗൗഡയ്‌ക്കാണ് വകുപ്പ് നൽകിയിരിക്കുന്നത്.
സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തിൽ ഡികെ. ശിവകുമാറായിരുന്നു ഈ വകുപ്പ് കൈകാര്യം ചെയ്‌തിരുന്നത്. താൻ മുഖ്യമന്ത്രിയാകുന്ന ഘട്ടത്തിൽ ഈ വകുപ്പ് കൈമാറണമെന്നായിരുന്നു രാമലിംഗ റെഡ്‌ഡിക്ക് ഡികെ നൽകിയിരുന്ന ഉറപ്പ്. എന്നാൽ. ഇതിൽ നിന്നെല്ലാം നേർ വിപരീതമായാണ് കാര്യങ്ങൾ നടന്നത്. കഴിഞ്ഞ ദിവസമാണ് വകുപ്പ് വിഭജനം പൂർത്തിയായത്.
Most Read| 5000 വർഷത്തിലേറെ പ്രായം, നാല് മീറ്ററിലധികം തടി; ഇതാണ് ‘മുതുമുത്തച്ഛൻ’ മരം




































