കൊച്ചി: സിഎംആർഎൽ- എക്സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ കമ്പനി നൽകിയ അപ്പീൽ ഹരജിയിൽ ഇഡിക്ക് അനുകൂല വിധി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് കെവി. ജയകുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിക്കൊണ്ട് വിധി പുറപ്പെടുവിച്ചത്. ഇഡി അന്വേഷണത്തിന് അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് സിഎംആർഎൽ കമ്പനി അപ്പീൽ ഹരജി നൽകിയത്. ഈ ഹരജിയാണ് ഇപ്പോൾ ഡിവിഷൻ ബെഞ്ചും തള്ളിയത്.
സുപ്രീം കോടതിയെ സമീപിക്കാൻ രണ്ടാഴ്ചത്തെ സാവകാശം സിഎംആർഎൽ അഭിഭാഷകൻ അഭ്യർഥിച്ചെങ്കിലും കോടതി അനുവദിച്ചില്ല. ചെയ്യാത്ത സേവനത്തിന് പ്രതിഫലമായി രണ്ടുകോടിയിലധികം രൂപ കൈപ്പറ്റിയതിന് കൃത്യമായ തെളിവുകൾ ഉണ്ടെന്നും വളരെ വിപുലമായ മാനങ്ങളുള്ള കേസാണിതെന്നുമാണ് ഇഡി കോടതിയിൽ വാദിച്ചത്.
നിർണായക കോടതി വിധി പുറത്തുവന്നതോടെ അടുത്തഘട്ട നടപടികൾ ചർച്ച ചെയ്യാൻ കൊച്ചിയിലുള്ള ഇഡി ഡയറക്ടർ രാഹുൽ നവീന്റെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. സിഎംആർഎൽ- എക്സാലോജിക്ക് കേസിന് പുറമെ പിണറായി വിജയന്റെ വീട്ടിൽ ഇഡി നടത്തിയ പരിശോധനയ്ക്ക് ശേഷം ഉദ്യോഗസ്ഥർ പുറത്തിറങ്ങുമ്പോൾ ആക്രമിക്കപ്പെട്ട സംഭവവും ഇഡി ഗൗരവത്തിൽ എടുത്തിട്ടുണ്ട്. ഇക്കാര്യവും യോഗം ചർച്ചയ്ക്കെടുക്കും.
Most Read| ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി; മന്ത്രി രാമലിംഗ റെഡ്ഡി രാജിവെച്ചു




































