തിരുവനന്തപുരം: 2023ൽ ആലപ്പുഴ ജില്ലയിൽ നടന്ന നവകേരള സദസ് യാത്രക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാട്ടിയ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാൻമാർ മർദ്ദിച്ച കേസ് അട്ടിമറിക്കാൻ ഇടപെട്ടത് അന്നത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ. അജിത് കുമാറാണെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ റിപ്പോർട് നൽകി.
കേസ് എഴുതിത്തള്ളാനുള്ള റിപ്പോർട് തയ്യാറാക്കിയത് എഡിജിപി ഓഫീസിൽ വെച്ചാണെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. കേസ് മുൻപ് അന്വേഷിച്ചിരുന്ന ഡിവൈഎസ്‌പിയും എഡിജിപി ഓഫീസിലെ ഉദ്യോഗസ്‌ഥരും നൽകിയ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് എസ്ഐടി ഈ നിഗമനത്തിൽ എത്തിയത്.
എഡിജിപിയുടെ ഓഫീസിലെ ഗ്രേഡ് എസ്‌ഐമാരായ ഗിരീഷും ശ്രീകാന്തുമാണ് പിഴവ് പറ്റിയെന്ന് സമ്മതിച്ചത്. എസ്‌പി. ഷൗക്കത്തലിയുടെ നേതൃത്വത്തിൽ എസ്ഐടി നടത്തിയ ചോദ്യം ചെയ്യലിൽ ആദ്യം ഇത് സമ്മതിക്കാതിരുന്ന എസ്‌ഐമാർ തെളിവുകൾ നിരത്തി ചോദിച്ചപ്പോൾ പിഴവ് സമ്മതിക്കുകയായിരുന്നു.
ഇതോടെ അജിത് കുമാറിലേക്ക് അന്വേഷണം നീങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്. മേലുദ്യോഗസ്‌ഥരുടെ സമ്മർദ്ദത്താൽ കേസ് അട്ടിമറിച്ചു എന്ന വാദിഭാഗത്തിന്റെ ആരോപണത്തെ ബലപ്പെടുത്തുന്നതാണ് പുതിയ റിപ്പോർട്.
കൂടാതെ, മർദ്ദനം നടന്ന സമയത്ത് ഫോട്ടോഗ്രാഫർക്ക് സ്‌ഥലത്തെത്താൻ കഴിഞ്ഞിരുന്നില്ലെന്നും മർദ്ദനം കഴിഞ്ഞ ശേഷമാണ് അദ്ദേഹം എത്തിയതെന്നും എസ്ഐടി കോടതിയെ അറിയിച്ചു. അതിനാൽ പോലീസിന്റെ ദൃശ്യങ്ങളിൽ മർദ്ദനത്തിന്റെ തെളിവുകളില്ലെന്നും സ്വകാര്യ ചാനൽ ദൃശ്യങ്ങളാണ് പ്രധാനമെന്നും അന്വേഷണ സംഘം വ്യക്‌തമാക്കി.
പിണറായി വിജയന്റെ ഗൺമാൻ ഉൾപ്പടെ അഞ്ചുപേരെ സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്. പിണറായി വിജയന്റെ ഗൺമാനായിരുന്ന അനിൽകുമാർ, അകമ്പടി സേനയിലെ അംഗങ്ങളായിരുന്ന സന്ദീപ്, അരുൺ, വിപിൻ, ഷൈജു എന്നിവർക്കെതിരെയാണ് നടപടി.
Most Read| കരുവന്നൂർ തട്ടിപ്പുക്കേസ്; സിപിഎമ്മിന് തിരിച്ചടി, പ്രതികളെ വിചാരണ ചെയ്യാൻ അനുമതി





































