വാഷിങ്ടൻ: ഇറാന് ശക്തമായ മുന്നറിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇന്ന് രാത്രി ഇറാന് കഠിനമായിരിക്കും എന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച രാത്രി ഇറാനെതിരെ അതിശക്തമായ ആക്രമണം നടത്തുമെന്നും ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇന്ന് രാവിലെ സാമൂഹിക മാദ്ധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
വെനസ്വേലയിൽ ചെയ്തതുപോലെ ഇറാനെയും ചെയ്യും. ഇറാന്റെ ഖാർഗ് ദ്വീപ് ഏറ്റെടുക്കും. അധികം വൈകാതെ, ഒരുഘട്ടത്തിൽ ഇറാന്റെ എണ്ണകേന്ദ്രങ്ങളും അമേരിക്ക പിടിച്ചെടുക്കും. വെനസ്വേലയിലെ പോലെ ഇറാന്റെ എണ്ണ-വാതക വിപണികളുടെ പൂർണ നിയന്ത്രണവും അമേരിക്ക ഏറ്റെടുക്കുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ഇറാൻ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലെന്ന് വിശേഷിപ്പിക്കുന്ന, എണ്ണ കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്നയിടമാണ് ഖാർഗ് ദ്വീപ്. ഇറാനുമായുള്ള യുദ്ധം ആരംഭിച്ചതിന് പിന്നാലെ മാർച്ച് പകുതിയോടെ ഖാർഗ് ദ്വീപും യുഎസ് ആക്രമിച്ചിരുന്നു. ദ്വീപിലെ സൈനിക സംവിധാനങ്ങൾ ബോംബിട്ട് തകർത്തെന്നായിരുന്നു അന്ന് ട്രംപ് അവകാശപ്പെട്ടിരുന്നത്.
അതേസമയം, ഒമാൻ തീരത്ത് ഗിനിയ- ബിസാവു പതാകയുള്ള ഇന്ത്യൻ നാവികരടങ്ങിയ എംടി ജൽവീർ എന്ന കപ്പലിനെ ലക്ഷ്യമാക്കി യുഎസ് സൈന്യം രണ്ട് ഹെൽഫെയർ മിസൈലുകൾ പ്രയോഗിച്ചതായി സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു.
ഇറാനിൽ നിന്ന് എണ്ണ കടത്താൻ ശ്രമിച്ചതും യുഎസ് സൈന്യത്തിന്റെ നിർദ്ദേശങ്ങൾ തുടർച്ചയായി ലംഘിച്ചതുമാണ് ആക്രമണത്തിന് കാരണമായതെന്നും യുഎസ് സെൻട്രൽ കമാൻഡ് എക്സിലൂടെ അറിയിച്ചു. ഒരാഴ്ചയ്ക്കിടെ ഒമാൻ തീരത്ത് ഇന്ത്യൻ നാവികരുള്ള കപ്പലുകൾക്ക് നേരെ യുഎസ് സൈന്യം നടത്തുന്ന മൂന്നാമത്തെ ആക്രമണമായിരുന്നു ഇത്.
നേരത്തെ ‘സെറ്റബെല്ലോ’ എന്ന എണ്ണക്കപ്പലിന് നേരെ നടന്ന ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടിരുന്നു. 24 ഇന്ത്യൻ പൗരൻമാരും നാല് വിദേശ പൗരൻമാരും ഉൾപ്പടെ ആകെ 28 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. 21 ഇന്ത്യൻ നാവികരെ രക്ഷപ്പെടുത്തിയിരുന്നു. ടാങ്കർ തങ്ങളുടെ നിർദ്ദേശങ്ങൾ പാലിച്ചില്ലെന്നും ഇറാനിൽ നിന്നുള്ള എണ്ണ കടത്തുകയായിരുന്നുവെന്നും ആരോപിച്ചാണ് യുഎസ് കപ്പലിന് നേരെ പ്രിസിഷൻ സ്ട്രൈക്ക് നടത്തിയത്.
Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്





































