തിരുവനന്തപുരം: വിഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം ഇന്ന്. സംസ്‌ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യം മോശമെന്ന് വിലയിരുത്തിയ ധവളപത്രം പുറത്തിറക്കിയതിന് ശേഷമുള്ള ബജറ്റായതിനാൽ വരുമാന വർധനയടക്കമുള്ള നടപടികൾ പ്രതീക്ഷിക്കുന്നു.
ധനവകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി വിഡി. സതീശൻ ഒമ്പത് മണിക്കാണ് ബജറ്റ് അവതരിപ്പിക്കുക. ബജറ്റ് രേഖ മുഖ്യമന്ത്രിക്ക് കൈമാറി. ധനവകുപ്പ് അഡീഷണൽ സെക്രട്ടറി കെആർ. ജ്യോതിലാലാണ് കന്റോൺമെന്റ് ഹൗസിലെത്തി മുഖ്യമന്ത്രിക്ക് ബജറ്റ് രേഖകൾ കൈമാറിയത്.
കഴിഞ്ഞ സർക്കാർ ജനുവരി 29ന് അവതരിപ്പിച്ച ബജറ്റ് പുതുക്കിയുള്ള ബജറ്റായിരിക്കും മുഖ്യമന്ത്രി അവതരിപ്പിക്കുക. കേന്ദ്രത്തിൽ നിന്ന് പ്രതീക്ഷിച്ച റവന്യൂ കമ്മി ഗ്രാന്റ് അടക്കം കിട്ടില്ലെന്ന് സൂചനയുള്ളതിനാൽ വരുമാനം മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് സൂചന.
സമ്പദ്‌വ്യവസ്‌ഥ ശക്‌തമാക്കുന്നതിനും അടിസ്‌ഥാന സൗകര്യ വികസനത്തിനുമുള്ള പദ്ധതികൾ പ്രതീക്ഷിക്കുന്ന യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ ജനങ്ങൾക്ക് മേൽ കൂടുതൽ ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, വാരിക്കോരിയുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാകാനും ഇടയില്ല.
ബജറ്റിൽ വിസ്‌മയങ്ങൾ ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രി നേരത്തെ നിയമസഭയിൽ പറഞ്ഞത്. ഇന്ദിരാ ഗ്യാരണ്ടിയിൽ ഊന്നിയുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടായേക്കും. ക്ഷേമപെൻഷൻ വർധനവ് ഉണ്ടാകുമോ എന്നതും, സർക്കാർ ജീവനക്കാരുടെ ശമ്പള വർധനവിൽ എന്ത് പ്രഖ്യാപനം ഉണ്ടാകുമെന്നതും ആകാംക്ഷയാണ്. കിഫ്ബിയുടെ പുനഃസംഘടന പ്രധാന വിഷയമായേക്കും.
ഉമ്മൻചാണ്ടിയുടെ പേരിൽ 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്ന ഇന്ദിരാ ഗ്യാരണ്ടി പ്രഖ്യാപനം ബജറ്റിൽ ഉണ്ടായേക്കും. സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സർക്കാരിന് വരുമാനത്തിനായുള്ള നിർദ്ദേശങ്ങൾ നിരവധി ഉണ്ടക്കയം. മദ്യത്തിന്റെ വില വീണ്ടും കൂട്ടാനും സാധ്യതയുണ്ട്.
Most Read| എസി ജിം വർക്കൗട്ട്: കുഴഞ്ഞുവീണുള്ള മരണങ്ങൾക്ക് കാരണം ഓക്‌സിജൻ നിലവാരമോ?




































