വാഷിങ്ടൻ: ഇറാനിലെ സൈനിക നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കി യുഎസ് സെനറ്റ്. 48നെതിരെ 50 വോട്ടുകൾക്കാണ് പ്രമേയം സെനറ്റിൽ പാസായത്. ട്രംപിന്റെ റിപ്പബ്ളിക്കൻ പാർട്ടിയിലെ ചില അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചു.
നേരത്തെ, യുഎസ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സിൽ 215-208 എന്ന വോട്ടിന് ഈ പ്രമേയം പാസായിരുന്നു. സംഘർഷം നിലനിൽക്കുന്ന പ്രദേശങ്ങളിൽ നിന്നും യുഎസ് സേനയെ പിൻവലിക്കാൻ പ്രസിഡണ്ടിനോട് നിർദ്ദേശിക്കുന്ന പ്രമേയം കോൺഗ്രസിന്റെ ഇരുസഭകളും പാസാക്കുന്നത് ഇതാദ്യമായാണ്.
നാല് റിപ്പബ്ളിക്കൻ പ്രതിനിധികൾ പ്രമേയത്തെ അനുകൂലിച്ചപ്പോൾ ഒരു ഡെമോക്രാറ്റ് ഒഴികെ മറ്റെല്ലാവരും പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. രണ്ട് റിപ്പബ്ളിക്കൻ സെനറ്റർമാർ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. സെനറ്റിലും ഹൗസിലും ട്രംപിന്റെ റിപ്പബ്ളിക്കൻ പാർട്ടിക്ക് ചെറിയ ഭൂരിപക്ഷം മാത്രമാണുള്ളത്.
ഇറാന്റെ കാര്യത്തിൽ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ സൈനിക അധികാരങ്ങൾ പരിമിതപ്പെടുത്തണം എന്നാണ് പ്രമേയം ആവശ്യപ്പെടുന്നത്. കോൺഗ്രസിന്റെ പ്രത്യേക അനുമതിയില്ലാതെ ഇറാനുമായുള്ള യുദ്ധ നടപടികളിൽ ഏർപ്പെടുന്നത് അവസാനിപ്പിക്കണം എന്നും യുഎസ് സേനയെ പിൻവലിക്കണം എന്നുമാണ് ഈ പ്രമേയം നിർദ്ദേശിക്കുന്നത്.
Most Read| ബിശ്വനാഥ് സിൻഹ പുതിയ ചീഫ് സെക്രട്ടറി; മന്ത്രിസഭാ യോഗത്തിൽ തീരുമാനം



































