കാരക്കസ്: മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഉണ്ടായ രണ്ട് ശക്‌തമായ ഭൂകമ്പത്തിൽ വിറങ്ങലിച്ച് വെനസ്വേല. ഔദ്യോഗികമായി മരണസംഖ്യ ഇതുവരെ സ്‌ഥിരീകരിച്ചിട്ടില്ലെങ്കിലും, മരണം 10,000 മുതൽ ഒരുലക്ഷം വരെയാകാൻ സാധ്യതയുണ്ടെന്നാണ് ജിയോളജിക്കൽ സർവേ വ്യക്‌തമാക്കുന്നത്.
തലസ്‌ഥാനമായ കാരക്കസിലെ ഒരു മുനിസിപ്പാലിറ്റിയിൽ രണ്ട് കെട്ടിടങ്ങൾ തകർന്ന് മൂന്നുപേർ മരിച്ചതായി പ്രാദേശിക മേയർ സ്‌ഥിരീകരിച്ചിട്ടുണ്ട്. കാരക്കസിൽ നിരവധി ബഹുനില കെട്ടിടങ്ങളും ഒരു ഹോട്ടലും പൂർണമായി തകർന്നു വീണു. നിരവധി ആളുകൾ കെട്ടിടാവശിഷ്‌ടങ്ങൾക്ക് ഇടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ.
രാജ്യത്ത് നിലവിൽ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചരിക്കുകയാണ്. രക്ഷാപ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ട്. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് രണ്ട് ഭൂചലനങ്ങൾ ഉണ്ടായത്. ആദ്യ ഭൂകമ്പം റിക്‌ടർ സ്‌കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി. കരീബിയൻ തീരദേശ നഗരമായ മൊറോണിന് പടിഞ്ഞാറ്, ഭൂമിക്കടിയിൽ 13 കിലോമീറ്റർ ആഴത്തിലായിരുന്നു ഇതിന്റെ പ്രഭവ കേന്ദ്രം.
ഇതിന് പിന്നാലെയാണ് രാജ്യത്തെ വീണ്ടും വിറപ്പിച്ചുകൊണ്ട് 7.5 തീവ്രതയുള്ള രണ്ടാമത്തെ ശക്‌തമായ ഭൂകമ്പം ഉണ്ടായത്. മൊറോൺ നഗരത്തിന് 16 കിലോമീറ്റർ തെക്കു-പടിഞ്ഞാറായി 10 കിലോമീറ്റർ മാത്രം ആഴത്തിലായിരുന്നു രണ്ടാമത്തെ പ്രഭവ കേന്ദ്രം. കാരക്കസിലാണ് കൂടുതൽ നാശനഷ്‌ടങ്ങൾ റിപ്പോർട് ചെയ്‌തത്. രാജ്യത്ത് സൂനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ജപ്പാനിലും ഏതാനും മണിക്കൂറുകളുടെ വ്യത്യാസത്തിൽ ശക്‌തമായ ഭൂകമ്പങ്ങൾ റിപ്പോർട് ചെയ്‌തു. വടക്കൻ ജപ്പാനിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ജപ്പാനിൽ സൂനാമി മുന്നറിയിപ്പോ വലിയ നാശനഷ്‌ടങ്ങളോ റിപ്പോർട് ചെയ്‌തിട്ടില്ല.
Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു




































