കോട്ടയം: പ്രതിപക്ഷ ഉപനേതാവ് സ്‌ഥാനത്തെ ചൊല്ലി തുറന്ന പോരിൽ സിപിഎം-സിപിഐ പാർട്ടികൾ. സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് അംഗം സിഎൻ മോഹനൻ പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് സിപിഐയുടെ നിലപാടുകളെയും മുൻകാല രാഷ്‌ട്രീയ ചരിത്രത്തെയും പരസ്യമായി എതിർക്കുന്നത്.
‘ഉപനേതൃപദവിയും സിപിഐയും’ എന്ന തലക്കെട്ടുള്ള ലേഖനത്തിൽ സിപിഐക്കെതിരെ നിശിതമായ വിമർശനമാണ് ഉയർത്തിയിട്ടുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് 26 സീറ്റും സിപിഐക്ക് എട്ട് സീറ്റുമാണ് ലഭിച്ചതെന്നും ഈ പരാജയത്തിൽ സിപിഐ വളർന്നുപോയി എന്നാണോ അവർ അർഥമാക്കുന്നതെന്നും ലേഖനം ചോദിക്കുന്നു.
തിരഞ്ഞെടുപ്പ് പരാജയം സിപിഎമ്മിന്റെ രാഷ്‌ട്രീയവും ഭരണപരവുമായ പരാജയമായിട്ടാണ് വലതുപക്ഷ മാദ്ധ്യമങ്ങൾ പ്രചരിപ്പിച്ചതെന്നും ഈ പ്രചാരണത്തിന്റെ താളത്തിനൊത്ത് സിപിഐ തുള്ളുകയാണെന്നും ലേഖനം ആരോപിക്കുന്നു.
1980ൽ എൽഡിഎഫ് രൂപകൊണ്ടതിന് ശേഷം നിയമസഭയിലെ പ്രതിപക്ഷ നേതാവും ഉപനേതാവും സിപിഎമ്മിൽ നിന്നാണ്. ഈ പതിവിന് വിപരീതമായിട്ടാണ് ഉപനേതാവ് പദവി തങ്ങൾക്ക് വേണമെന്ന് ഇപ്പോൾ സിപിഐ ആവശ്യപ്പെടുന്നത്.
ഉപനേതാവ് സ്‌ഥാനം പുതുതായി രൂപംകൊണ്ട ഒരു പദവിയല്ലെന്നും ഈ സ്‌ഥാനം ചോദിക്കാൻ എന്ത് ന്യായമാണ് സിപിഐക്ക് ഉള്ളത്. സിപിഎമ്മിനെ മറികടന്നുള്ള രാഷ്‌ട്രീയ സ്വാധീനത്തിലേക്ക് തങ്ങൾ വളരുകയാണെന്ന് സിപിഎം കരുതുന്നുണ്ടോ എന്നും ലേഖനത്തിലൂടെ സിഎൻ. മോഹനൻ ചോദിക്കുന്നു.
Most Read| ചുണ്ടിന് ഓറഞ്ച് നിറം; കോംഗോ വനത്തിൽ അപൂർവയിനം കുരങ്ങനെ കണ്ടെത്തി





































