ദുബായ്: ഇത്തിഹാദ് റെയിലിന് ദുബായിൽ നാല് സ്‌റ്റേഷനുകൾ വരുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ഇതിൽ രണ്ട് സ്‌റ്റേഷനുകൾ അബുദാബിക്കും ദുബായിക്കുമിടയിൽ പുതുതായി നിർമിക്കുന്ന അതിവേഗ റെയിൽ പദ്ധതിയുടെ ഭാഗമായിരിക്കും.
ദുബായിൽ സംഘടിപ്പിച്ച റെയിൽ എക്‌സ് ദുബായ് സമ്മേളനത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിലാണ് ആർടിഎ ഡയറക്‌ടർ ജനറലും എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ബോർഡ് ചെയർമാനുമായ മത്തർ അൽ തായറാണ് വിവരങ്ങൾ പുറത്തുവിട്ടത്.
ദേശീയ റെയിൽ ശൃംഖലയുടെ ഭാഗമായി ദുബായിൽ രണ്ട് സ്‌റ്റേഷനുകൾ ഉണ്ടാകും. നിലവിൽ ഈമാസം 30ന് ഉൽഘാടനം ചെയ്യുന്ന അൽ യലായീസ് സ്‌റ്റേഷനാണ് പ്രധാന പാസഞ്ചർ സ്‌റ്റേഷൻ. ഇതിനുപുറമെ രണ്ടാമതൊരു സ്‌റ്റേഷൻ കൂടി ദുബായിൽ ഉണ്ടായിരിക്കുമെന്ന് ആർടിഎ വ്യക്‌തമാക്കിയെങ്കിലും ഇതിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല.
ദുബായിയെയും അബുദാബിയെയും ബന്ധിപ്പിച്ച് നിർമിക്കുന്ന അതിവേഗ റെയിൽ പദ്ധതിയിലാണ് മറ്റു രണ്ടു സ്‌റ്റേഷനുകൾ കൂടി ഉൾപ്പെടുന്നത്. അൽ മക്‌തൂം രാജ്യാന്തര വിമാനത്താവളം അൽ ജദ്ദാഫ് എന്നിവിടങ്ങളിലായിരിക്കും ഈ സ്‌റ്റേഷനുകൾ.
പൂർണമായും വൈദ്യുതീകരിച്ച പ്രത്യേക ശൃംഖലയിലൂടെ പ്രവർത്തിക്കുന്ന അതിവേഗ തീവണ്ടി സർവീസ് ആരംഭിക്കുന്നതോടെ ദുബായിൽ നിന്ന് അബുദാബിയിലേക്കുള്ള യാത്രാസമയം ഏകദേശം 30 മിനിറ്റായി കുറയും. ഖെയിൽ റോഡിന് സമാന്തരമായാണ് ഈ അതിവേഗ റെയിൽ പാത കടന്നുപോകുന്നത്.
Most Read| മുട്ടയ്‌ക്കകത്ത് മറ്റൊരു മുട്ട! അമ്പരന്ന് വീട്ടുകാർ





































